2013 നവംബർ 1, വെള്ളിയാഴ്‌ച

കേരളപ്പിറവിയുടെ ചരിത്രപശ്ചാത്തലം



പരശുരാമൻ മഴുവെറിഞ്ഞ് അറബിക്കടലിൽ നിന്നും വീണ്ടെടുത്ത ഭൂപ്രദേശമാണ് കേരളമെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ കേരള സംസ്ഥാനം രൂപീകൃതമായതെങ്ങിനെയെന്ന് അറിയാൻ ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കാം.മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് 'ഐക്യകേരളം' എന്ന ആശയം സ്വാതന്ത്ര്യപൂർവ്വകാലത്ത് തന്നെ ഉടലെടുത്തിരുന്നു.സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ  'ഐക്യകേരളം' നേടിയെടുക്കുന്നതിനുള്ള ശ്രമം ഊർജ്ജിതമാക്കി.ഇതിന്റെ മുന്നോടിയായാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് ഒരു രാജപ്രമുഖന്റെ കീഴിൽ കൊണ്ടുവന്ന്, 1949 ജൂലൈ 1 ന് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചത്.വടക്കൻ കേരളത്തിലെ മലബാർ അപ്പോഴും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.കേന്ദ്രസർക്കാർ നിയമിച്ച സംസ്ഥാന പുനർനിർണ്ണയ കമ്മീഷന്റെ റിപ്പോർട്ട് ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പച്ചക്കൊടി കാട്ടി.'ഐക്യകേരളം' എന്ന സ്വപ്നത്തിന് അങ്ങിനെ വീണ്ടും
ചിറക് മുളച്ചു.ഒടുവിൽ തിരു-കൊച്ചിയും, മലബാറും, തെക്കൻ കനറയിൽ പെട്ട മലയാളം സംസാരിക്കുന്ന പ്രദേശമായ കാസർഗോഡ്‌ താലൂക്കും ഉൾപ്പെടുത്തി
1956 നവംബർ 1 ന് കേരള സംസ്ഥാനം  രൂപീകൃതമായി.തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുള്ള തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശമായ കന്യാകുമാരി മദിരാശിയ്ക്ക് വിട്ടുനൽകി.കേരളം എന്നാൽ കന്യാകുമാരി മുതൽ ഗോകർണ്ണം വരെ എന്ന സങ്കൽപ്പത്തിന്
മാറ്റം സംഭവിച്ചെങ്കിലും 'ഐക്യകേരളം' എന്ന ചിരകാല സ്വപ്നം സഫലമായി.അന്ന് സംസ്ഥാനത്ത് പ്രസിഡണ്ട്‌ ഭരണമായിരുന്നു ഉണ്ടായിരുന്നത്.1957 ൽ തെരഞ്ഞെടുപ്പു നടക്കുകയും, ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.നവോത്ഥാനകാലം മുതൽ ആരംഭിച്ച സാമൂഹ്യമാറ്റം ത്വരിതപ്പെടുത്തുന്ന നടപടികളാണ് സ.ഇഎംഎസ്സിന്റെ സർക്കാർ സ്വീകരിച്ചത്.കുടിയൊഴിപ്പിക്കൽ തടഞ്ഞതും,തൊഴിൽ സമരങ്ങളിൽ പോലീസിനെ ഇടപെടുവിക്കുന്നത് അവസാനിപ്പിച്ചതും, വിദ്യാഭ്യാസനിയമവുമെല്ലാം സംസ്ഥാനത്തെ സമ്പന്ന വർഗ്ഗത്തേയും ജാതിമതവർഗ്ഗീയ ശക്തികളേയും  പ്രകോപിപ്പിച്ചു.അവർ നടത്തിയ വിമോചന സമരത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ആ സർക്കാരിനെ പിരിച്ചു വിട്ടു.കേരളീയ സമൂഹം ഇന്നനുഭവിക്കുന്ന പല നേട്ടങ്ങൾക്കും കാരണം ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പുരോഗമനപരമായ ഭരണനടപടികളാണെന്ന് കാണാം.ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരളപ്പിറവി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം...



2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

വയലാർ-"ഈ മനോഹരതീരത്ത്, ഇനിയൊരു ജന്മം കൂടി" കൊതിച്ച കവി...



ഒക്ടോബർ 27.പ്രിയ കവി വയലാർ രാമവർമ്മയുടെ ചരമവാർഷിക ദിനം.
വയലാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ..!പുന്നപ്ര-വയലാർ സമരം കൊണ്ട് ഇതിഹാസഭൂമിയായി മാറിയ വയലാറിന്റെ മണ്ണിൽ ജനിച്ച്,പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ തന്റെ കലാസൃഷ്ടികളിലൂടെ ഊർജ്ജം പകർന്നു നൽകിയ തികച്ചും  ജനകീയനായ കവിയും ഗാന രചയിതാവുമായിരുന്നു അകാലത്തിൽ നമ്മിൽ നിന്നും വിടവാങ്ങിയ വയലാർ രാമവർമ്മ...മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് കാവ്യഭാവനകൾ കൊണ്ട് മനോഹാരിത ചാർത്തിയ വയലാറിന്റെ സിനിമാഗാനങ്ങൾ സംഗീതാസ്വാദകർ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്.വയലാർ-ദേവരാജൻ,വയലാർ-ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ആ പാട്ടുകൾ മലയാളമണ്ണും മലയാളികളും ഉള്ള കാലത്തോളം നിലനിൽക്കും..!'എനിക്ക് മരണമില്ല' എന്ന് പാടിയ കവി ഒരു പുനർജ്ജന്മം ഉണ്ടാവുകയാണെങ്കിൽ അത് ഇവിടെ തന്നെയാവണം എന്ന് ആശിച്ചിരുന്നു...

2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

പ്രൊഫസര്‍ ജലീല്‍ സ്മരണകള്‍

1962 -63  വര്‍ഷത്തില്‍ പി യു സിയ്ക്കും,1963 -64 കാലത്ത് ബിഎസ് സി ക്ലാസ്സിലുമാണ് ഞാന്‍ ഫാറൂക്ക് കോളേജില്‍ പഠിച്ചിരുന്നത്.ഈ നാല് വര്‍ഷങ്ങളിലും ഓരോ ദിവസം പിന്നിടുമ്പോഴും പ്രഗല്‍ഭനായ പ്രിന്‍സിപ്പാള്‍ ഡോ.കെ എ ജലീല്‍ സാറിനോടുള്ള മതിപ്പും സ്നേഹവായ്പും വര്‍ദ്ധിച്ചു വന്നതെയുള്ളു.     ആ തലയെടുപ്പും മുഖത്ത് ഗൌരവത്തില്‍ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയും സര്‍വ്വോപരി ഇംഗ്ലീഷ് സാഹിത്യത്തിലെ അവഗാഹമായ അറിവും ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഫാറൂക്ക് കോളേജിന്റെ തലപ്പത്ത് ജലീല്‍ സാറിനു മുമ്പും പിമ്പും പ്രശസ്തരായ പ്രിസിപ്പാള്‍ മാരുണ്ടായിട്ടുന്ടെങ്കിലും ജലീല്‍ സാറിനു സമാനമായി സാറ് മാത്രമേ ഉണ്ടായിട്ടുള്ളൂ.അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കാനല്ല മറിച്ച് സാറ് സമ്മാനിച്ചു പോയ ദീപ്തസ്മരണകളുടെ പൂക്കൂട തുറക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.പി യു സിക്ക് പഠിക്കുമ്പോള്‍ ഒരു പരീക്ഷാക്കാലത്ത് ഹോസ്ററലിലെ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു രാത്രി കോളേജ് വരാന്തയില്‍ വായിക്കാന്‍ പോയപ്പോള്‍ വെറും ബാലകൌതുകത്തിന്റെ പുറത്ത് ഞാന്‍  ജലീല്‍ സാര്‍ കോളേജിലെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന വയലറ്റ് ഡാലിയ പൂവ് പൊട്ടിച്ചെടുത്ത് കൊണ്ടുവരുമ്പോള്‍ സാര്‍ വരാന്തയില്‍ പ്രത്യക്ഷപ്പെടുന്നു.തന്റെ കാബിനില്‍ ഫോണ്‍ ചെയ്യാനോ മറ്റോ വന്നതാണ്.എന്നെക്കണ്ടതും എന്താ രാത്രിയിലും കോളേജില്‍ എന്ന ചോദ്യവും ഒരുമിച്ചായിരുന്നു.എന്റെ കയ്യില്‍ നിന്നും പൂവ് താഴെ വീഴുകയും ഞാനത് പുസ്തകം കൊണ്ട് മായ്ക്കുകയും ചെയ്തു.ഒരു നേരിയ പുഞ്ചിരിയോടെ സാര്‍ നടന്നു നീങ്ങുന്നത്‌ കണ്ടപ്പോഴാണ് എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്.ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി ഈ സംഭവം വര്‍ഷങ്ങള്‍ക്കു ശേഷവും പച്ചപിടിച്ചു നില്‍ക്കുന്നു.1968 ല്‍ നൊച്ചാട് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഞാനും സ്കൂള്‍ കമ്മറ്റിയുടെ ഒരു ഭാരവാഹിയും കൂടി കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന ശേഖരിക്കുന്നതിന് സാറിനെ വീട്ടില്‍ പോയി കണ്ടിരുന്നു.പുഞ്ചിരി തൂകിക്കൊണ്ട് സംഭാവന നല്‍കി ഞങ്ങളെ തിരിച്ചയച്ച ആ മഹാമനസ്കത ഓര്‍മ്മയില്‍ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല.എഴുപതുകളിലെപ്പോഴോ ഒരു ബന്ധുവിനെ പി ഡി സി ക്ക് ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പഴയ പരിചയം പുതുക്കാന്‍ അദ്ദേഹം മറന്നില്ല.ബിരുദ ക്ലാസ്സില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് 'ജൂലിയസ് സീസര്‍' എന്ന നാടകമായിരുന്നു.യൂസഫ്‌ സാഗര്‍ ഹാളില്‍ മുഴങ്ങിക്കേട്ട ജലീല്‍ സാറിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നതായി തോന്നും.കോളേജിന്റെ ഇന്നത്തെ എല്ലാ പുരോഗതിയ്ക്കും കാരണമായ സാര്‍ കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു.കാലിക്കറ്റ്‌ സര്‍വ്വകലാശാല വിസി,വക്കഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ ജലീല്‍ സാര്‍ വഹിക്കുകയുണ്ടായി.തൊണ്ണൂറുകളില്‍ എന്റെ മകള്‍ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ സാറിന്റെ വീടിനു മുമ്പിലൂടെയാരിന്നു അവളെ ഹോസ്ററലില്‍ കൊണ്ടുചെന്നാക്കാന്‍ പോയിരുന്നത്.ആ കാലത്തും സാറിനെ ഓര്‍ത്തു പോവുമായിരുന്നു.ഈ കഴിഞ്ഞ ദിവസം ലോകത്തോട്‌ വിട പറഞ്ഞ ഞങ്ങളുടെ പ്രിയ ഗുരുനാഥന് പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവിന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു...

2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പൂവേ,പൊലി പൂവേ...



മുറ്റത്തെ തേന്മാവിന്‍ കൊമ്പത്തിരുന്നൊരു
പൂങ്കുയില്‍ പാട്ട് പാടുന്നൂ...
മുല്ലപ്പൂസൌരഭം പുല്‍കി വന്നെത്തിടും
നല്ലിളം കാറ്റു വീശുന്നൂ...
തുമ്പയും തുമ്പിയും തമ്മില്‍ പുണരുന്ന
പൂമ്പട്ടുടുത്തൊരീ ഗ്രാമം..!
മാവേലിയെത്തുമ്പോള്‍ വരവേറ്റിടാനായ്
'പൂവേ,പൊലി...' പാടുകയായി...
മാലോകരെല്ലാരുമൊരുപോല്‍ കഴിഞ്ഞൊരാ
കാലത്തെ വീണ്ടുമിന്നോര്‍ക്കാം
മുക്കുറ്റിപ്പൂക്കളാല്‍ മഞ്ഞക്കുറി ചാര്‍ത്തിയ
മുറ്റത്ത് പൂക്കളം തീര്‍ക്കാം...
'പൂവേ,പൊലി...' പാടിക്കൊണ്ടാര്‍ത്തുല്ലസിക്കാം
പൂവാങ്കുരുന്നില നുള്ളാം...
മാനത്ത് നക്ഷത്രപ്പൂക്കളം തീര്‍ക്കുന്ന
ചിങ്ങനിലാവിനെ കാണാം..!
പൊന്നോണനാളിനെ മാടിവിളിക്കുന്ന
തെന്നലേ,പൂമണം തായോ...
പൂവിളി പൊങ്ങട്ടെ...പൂവട്ടി നിറയട്ടെ..
മാവേലിയെഴുന്നള്ളാറായി
അത്തംപത്തോണമിങ്ങോടിയെത്താറായി
പുത്തനുടുപ്പുകള്‍ വാങ്ങാം...
കൊത്തങ്കല്ലാടിക്കളിച്ചു തിമിര്‍ക്കാം
കൂട്ടുകാരെ,നമുക്കൊന്നായ്
കള്ളവും കള്ളപ്പറകളുമില്ലാത്ത
നല്ലൊരു നാളെയെ പുല്‍കാം..!

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഒരു റമളാന്‍ കൂടി വിടവാങ്ങുമ്പോള്‍

അസ്സലാമു അലൈക്കും യാ ശഹര് റമളാന്‍....വ്രത വിശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്‍റെയും പുണ്യമാസം നമ്മില്‍ നിന്നും വിടവാങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.പടിഞ്ഞാറെ ചക്രവാളത്തില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഒരു മാസത്തെ പരിശുദ്ധ റമളാനിനു പരിസമാപ്തിയായി.പുണ്യ റമളാനില്‍ സല്‍ക്കര്‍മ്മങ്ങളിലൂടെ സമാര്‍ജ്ജിച്ച ആത്മവിശുദ്ധി തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കുമാറാവട്ടെ...പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ,മനസാ വാചാ കര്‍മ്മണാ പാപകര്‍മ്മങ്ങളില്‍ നിന്നും അകന്നും കഴിഞ്ഞു കൂടിയ ഒരുമാസത്തെ അനുഭവങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ വഴികാട്ടിയാവണം.ലോകത്തെ നേര്‍ വഴിക്ക് നയിക്കാന്‍ മുഹമ്മദ്‌ നബി (സ.അ) യിലൂടെ പരിശുദ്ധ ഖുര്‍ ആന്‍ അവതരിക്കപ്പെട്ട മാസത്തിന്റെ പരിപാവനത എന്നെന്നും കാത്തു സൂക്ഷിക്കാന്‍ റമളാനിലെ ആരാധനകള്‍ നമുക്ക് സഹായകമാവണം.വ്രതാനുഷ്ടാനത്തിനു പരിസമാപ്തി കുറിക്കുന്ന ഈദുല്‍ ഫിഥര്‍ കേവലം ആഘോഷമായി ഒതുക്കി നിര്‍ത്താതെ മതമൈത്രിയുടെയും മാനവ സ്നേഹത്തിന്റെയും പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരം കൂടിയാവണം.എല്ലാവര്‍ക്കും, എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാളാശംസകള്‍....

2010 ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പരിശുദ്ധ റമളാന്‍ വരവായ്

ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമളാന്‍ ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.പശ്ചിമാകാശത്തില്‍ മാസപ്പിറവി പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ഇനി ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകള്‍.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ )തൌഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു.ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരം.ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തില്‍ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു.പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമളാനിന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാവുന്നില്ല.മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച പുണ്യറമളാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും,ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന ലൈലത്തുല്‍ ഖദിര്‍ എന്ന പുണ്യരാവും വന്നുചേരുന്നു.രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ ആന്‍ പാരായണവും റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന ഇ ഇത്തിക്കാഫും റമളാനിന്‍റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു.ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

2010 മേയ് 19, ബുധനാഴ്‌ച

നായനാര്‍ സ്മരണ

ഇന്ന് മെയ്‌ 19
സഖാവ് ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷിക ദിനം
ജനനായകനെ കുറിച്ചുള്ള ദീപ്തമാം സ്മരണകള്‍
ജനകോടികളുടെ മനസ്സുകളില്‍ ഇന്നും കെടാത്ത തീക്കനല്‍ പോലെ
എരിഞ്ഞു കൊണ്ടിരിക്കുന്നു......
ഒരു കൊച്ചു കുട്ടിയാരിക്കുമ്പോള്‍ തന്നെ അയിത്തത്തിനെതിരെ
ഒറ്റയാള്‍ പോരാട്ടം നടത്തി അസമത്വത്തിനും അനീതിക്കുമെതിരെ
സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു
തുടര്‍ന്നുള്ള നാളുകള്‍ മഹാത്മജിയുടെ ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ ഭാഗമായി
എണ്ണമറ്റ സമര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചു...
ദുരിതം പേറി ജീവിതം തള്ളിനീക്കുന്ന
കര്‍ഷകരെയും തൊഴിലാളികളെയും
അവകാശ സമരങ്ങള്‍ക്ക് സജ്ജമാക്കി
ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച നാളുകള്‍
അവ സഖാവിന്റെ ജീവിതത്തിലെ പീഡനകാലം കൂടിയായിരുന്നു
ഒളിവിലും തെളിവിലും ഉള്ള പ്രവര്‍ത്തനം
മാടമ്പിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്നുള്ള മര്‍ദ്ദനം
തുടര്‍ന്ന് കൊണ്ടേയിരുന്നു...ഇടയ്ക്കിടെ ജയില്‍വാസവും
ഒടുവില്‍ കയ്യൂര്‍ സമരത്തിന്റെ പേരില്‍ കഴുമരം വരെയെത്തി...
ഇത് കൊണ്ടൊന്നും തളരാതെ പതറാതെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റി സഖാവ്
കെടാത്ത അഗ്നിജ്വാലയായി നാടാകെ പടര്‍ന്നു...
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയുമായി
നര്‍മ്മഭാഷണങ്ങളുമായി ജനമനസ്സുകളില്‍ കുടിയിരുത്തപ്പെട്ടു..!
ഭരണനൈപുണ്യം തെളിയിച്ച സഖാവിനെ ഒരിക്കല്‍ പോലും
അധികാരം മത്തുപിടിപ്പിച്ചില്ല...
പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞതുമില്ല...
പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന സഖാവിന്‍റെ
മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
ഒരു പിടി രക്തപുഷ്പങ്ങള്‍...ലാല്‍ സലാം...ലാല്‍ സലാം...


2010 ജനുവരി 17, ഞായറാഴ്‌ച

ജ്യോതിബസുവിന് അന്ത്യാഞ്ജലികള്‍..!


വംഗനാടിന്‍ വിഹായസ്സില്‍
ജ്യോതിസ്സായ് ജ്വലിച്ചു നിന്ന
രക്തതാരകം പൊലിയുകയായ്..!
ലാല്‍സലാം...ലാല്‍സലാം...
ഇന്ത്യതന്‍ നഭസ്സിലും
ജനതതന്‍ മനസ്സിലും
കെടാത്ത കൈത്തിരിയായ്
ഇത്രനാള്‍ പ്രകാശം പരത്തിയും
മുന്നണിപ്പോരാളിയായ്
പടനിലങ്ങളിലാവേശമായ്
പാവങ്ങള്‍തന്‍ കണ്ണുനീരൊപ്പിയും
ജനകോടികള്‍ക്ക് താങ്ങും തണലുമായ്
രക്ഷാകവചം തീര്‍ത്ത
ജനനായകന് ബാഷ്പാഞ്ജലി..!
പ്രിയ സഖാവേ ലാല്‍സലാം
അണയാത്ത ദീപമായ്
പൊലിയാത്ത താരകമായ്‌
പുനര്‍ജ്ജനിക്കുക നാടിതിന്‍
ഇരുളകറ്റുവാന്‍ വെളിച്ചമേകുവാന്‍...
ലാല്‍ സലാം ലാല്‍ സലാം

പ്രിയ സഖാവേ,ലാല്‍സലാം...

2009 നവംബർ 25, ബുധനാഴ്‌ച

ബലിപെരുനാള്‍

തിരുനബിയിബ്രാഹിംതങ്ങള്‍ക്ക് കല്‍പ്പനയായ്
അരുമയാം പുത്രനെ ബലിയര്‍പ്പിക്കാന്‍..!
ആറ്റുനോറ്റുണ്ടായ മകനെയറുക്കുവാന്‍
ആറ്റലാം നബിയുല്ല യാത്രയായി...
സര്‍വ്വ ലോകങ്ങള്‍ക്കും നാഥനാം റബ്ബിന്
സ്തുതിയോതിടുന്നല്ലോ ഖലീലുല്ല
ആലം ഉടയോനെ കരുണാമയനായ
ഈ ലോക രക്ഷിതാവായ റബ്ബേ,
പുത്രനാമിസ്മായീല്‍മോന്‍റെ കഴുത്തിലായ്
കരവാളമര്‍ത്തട്ടെ യാ റഹീമേ,
അല്ലാഹുവേ,നിന്‍റെ കല്‍പ്പന തെറ്റാതെ
എല്ലാമിന്നര്‍പ്പിച്ചിടുന്നു വേഗം..!
ഖല്‍ബുരുകി കേണിടും നബിയുടെ പ്രാര്‍ത്ഥന
ഖല്ലാക്കായുള്ളവന്‍ സ്വീകരിച്ചു
പുത്രനുപകരമോരാടിനെ ബലി നല്‍കാന്‍
സത്വരം റബ്ബപ്പോള്‍ കല്‍പ്പിക്കുന്നൂ
ഈ മഹാ ത്യാഗത്തിന്നൊര്‍മ്മ പുതുക്കുവാന്‍
ഈദുല്‍ അസ്ഹാ വന്നെത്തിടുന്നൂ
തക്ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ വാനോളം
തൌഫീക്കിന്‍ തൂവെളിച്ചത്തിനൊപ്പം
അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...

2009 നവംബർ 1, ഞായറാഴ്‌ച

കേരളപ്പിറവിയില്‍

ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ്
വീണ്ടെടുത്തൊരീ കേരളഭൂമിയില്‍
സഹ്യന്റെ മടിയില്‍ തലചായ്ച്ചുറങ്ങിടും
സര്‍വ്വം സഹിയായോരമ്മേ,വിതുമ്പുന്നുവോ?
കരള്‍ വിങ്ങുന്നുവോ?പ്രതീക്ഷകള്‍
നിരാശകളാല്‍ മൂടുന്നുവോ?
ഭൂതകാലത്തിന്റെ പനയോല ചുരുളുകള്‍
ചിതലരിക്കുന്നുവോ?
വിസ്മൃതിയില്‍ ലയിച്ചിടുന്നേരം
തെളിനീരുറവകള്‍ വറ്റിവരണ്ടു പോയ്..!
ഇനിയുമൊരു ചാറ്റല്‍മഴ പെയ്തിറങ്ങുവാന്‍
നിനവിന്‍ പുതുനാമ്പുകള്‍ പൊട്ടിവിടരുവാന്‍
തളിരിടുമാശകള്‍ പൂവണിയിക്കുവാന്‍...
കേരളപ്പിറവിതന്‍ സ്വര്‍ണ്ണഗോപുരങ്ങള്‍
തിളങ്ങുകയായ്‌, ഇരുളകലുകയായ് ...
മരതകത്തുരുത്തുകള്‍ നീരുറവകള്‍ ചുരത്തുകയായ്
അംബികേയെന്‍ പ്രിയ നാടേ,
കുമ്പിടുന്നു നിന്‍ പാദാരവിന്ദങ്ങളില്‍..!












































2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഫാല്‍ക്കെ അവാര്‍ഡ്‌ മന്നാ ഡേയ്ക്ക്

പ്രശസ്ത ഹിന്ദി-ബംഗാളി ചലചിത്ര പിന്നണി ഗായകന്‍ മന്നാ ഡേയ്ക്ക് 2007 ലെ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചു.സംഗീതരംഗത്ത് അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനയ്ക്കാണ് ഈ അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.

പത്തു ലക്ഷം രൂപയുടെ ഫാല്‍ക്കെ അവാര്‍ഡ്‌ 2009 സപ്തംബര്‍ 21 ന് ദില്ലിയില്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ സമ്മാനിക്കും.1971 ല്‍ പദ്മശ്രീയും 2005 ല്‍ പദ്മഭൂഷണും കിട്ടിയ മന്നാ ഡേയ് ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.തൊണ്ണൂറു വയസ്സായ മന്നാ ഡേയ് ജനനനം കൊണ്ടു ബംഗാളിയാണെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.1919 മെയ്‌ 1 ന് ജനിച്ച മന്നാ ഡേയ്ക്ക് സംഗീതത്തില്‍ പ്രേരണ ആയത്‌ സംഗീതാചാര്യനായിരുന്ന തന്റെ അമ്മാമന്‍ കൃഷ്ണചന്ദ്ര ഡേയ് ആണ്.സ്കൂള്‍ -കോളേജ് വിദ്യാഭ്യാസ കാലത്ത് സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മന്നാ ഡേയ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ അമ്മാമനായ കെ.സി.ഡേയില്‍ നിന്നും ഉസ്താദ്‌ ദബീര്‍ ഖാനില്‍ നിന്നുമാണ്.1942 ല്‍ അമ്മാമനുമൊത്ത് മുംബൈയിലേക്ക് പോയതാണ് മന്നാ ഡേയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌.അവിടെ ആദ്യം സച്ചിന്‍ ദേവ് ബര്‍മ്മന്റെയും പ്രശസ്തരായ മറ്റു ഹിന്ദി സംഗീത സംവിധായകരുടെയും സഹായിയായി മന്നാ ഡേയ് പ്രവര്‍ത്തിച്ചു.ഈ കാലത്ത്‌ ഉസ്താദ്‌ അമാന്‍ അലിഖാന്‍,ഉസ്താദ്‌ അബ്ദുല്‍ റഹിമാന്‍ ഖാന്‍ എന്നിവരില്‍ നിന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അദ്ദേഹം അഭ്യസിച്ചു.1943 ല്‍ തമാന എന്ന സിനിമയില്‍ ഗാനമാലപിച്ചു കൊണ്ടാണ് മന്നാ ഡേയുടെ ചലച്ചിത്ര ലോകത്തേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് സുപ്രസിദ്ധ ഗായിക സുരയ്യയുമൊത്ത് പാടിയ യുഗ്മഗാനം ഹിറ്റായി മാറി.ഹിന്ദിയിലും ബംഗാളിയിലുമായി 3500 ലേറെ ഗാനങ്ങള്‍ മന്നാ ഡേയ് ആലപിച്ചിട്ടുണ്ട്.

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഗാനകോകിലം ലതാ മങ്കേഷ്ക്കറിന് എണ്‍പതു വയസ്സ്

അനുഗ്രഹീത പിന്നണി ഗായിക ലതാ മങ്കേഷ്ക്കറിന് ഇന്നു എണ്‍പതു വയസ്സ് തികയുന്നു.തന്‍റെ സ്വരമാധുരി കൊണ്‍ട് ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ആരാധനാപാത്രമായി മാറിയ ലത ആറര പതിറ്റാണ്ട് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നു.പുതു തലമുറയ്ക്ക് വഴിയൊരുക്കാന്‍ ചലച്ചിത്രലോകത്ത് നിന്നു പിന്‍മാറിയെന്കിലും ഈ വാനമ്പാടി സംഗീതലോകത്ത് ഇന്നും സജീവ സാന്നിധ്യമാണ്.1929 സെപ്റ്റംബര്‍ 28 ന് ദീനനാഥ് മങ്കേഷ്കര്‍ എന്ന സഗീതജ്ഞന്റെ മകളായി ഇന്‍ഡോറിലാണ് ലത ജനിച്ചത്‌.സാമ്പത്തിക പരാധീനതകള്‍ കൊണ്ടു വിഷമിച്ചിരുന്ന ലതയുടെ കുടുംബത്തിനു 1942 ല്‍ അവരുടെ ഏക ആശ്രയമായ ദീനനാഥിനേയും നഷ്ടമായി.അന്ന് ലതയ്ക്ക് കേവലം 13 വയസ്സ് മാത്രം പ്രായം.1942 മുതല്‍ മറാത്തി സിനിമകളില്‍ പാടിതുടങ്ങിയെന്കിലും 1949 ലെ മഹല്‍ എന്ന ഹിന്ദി ചിത്രത്തിലെ 'ആയേഗാ ആനെവാലാ' എന്ന ഗാനം ഹിറ്റ്‌ ആവുകയും ഈ ഗായികയെ ലോകം ശ്രദ്ധിക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലതയെ തേടിയെത്തുകയും ചെയ്തു.1950 മുതല്‍ തിരക്കേറിയ പിന്നണി ഗായികയായി അവര്‍ മാറി.ആയിരത്തിലേറെ ഹിന്ദിസിനിമകളിലും 20 മറ്റു ഭാഷാചിത്രങ്ങളിലും അവര്‍ ഗാനമാലപിച്ചു.ഈ കാലയളവില്‍ പ്രശസ്തരായ എല്ലാ സംഗീത സംവിധായകര്‍ക്ക് കീഴിലും അവര്‍ ഗാനങ്ങള്‍ പാടി ചലച്ചിത്രലോകത്തെ ധന്യമാക്കി.ഇതിനിടെ നിരവധി പുരസ്കാരങ്ങള്‍ അവര്‍ നേടി.ദാദസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്നവും ഒരുമിച്ചു ലഭിക്കുകയെന്ന അപൂര്‍വ ബഹുമതിയും ഇതിനിടെ ലത കരസ്ഥമാക്കി.ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്തതിന്റെ പേരില്‍ അവര്‍ക്ക് ഗിന്നസ്‌ ബുക്കില്‍ സ്ഥാനവും ലഭിച്ചു. നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചിട്ടുണ്ട്. ഇവയില്‍ അനേകം ഗാനങ്ങള്‍ ഹിറ്റുകളായി.കാലത്തെ അതിജീവിച്ച ആ അനശ്വരഗാനങ്ങള്‍ ആരാധക വൃന്ദം ഇന്നും നെഞ്ചേറ്റി നടക്കുന്നു.മുഹമ്മദ്‌ റാഫി തുടങ്ങിയ പ്രശസ്ത ഗായകര്‍ക്കൊപ്പം ഇവര്‍ പാടിയിട്ടുണ്ട്.സുപ്രസിദ്ധ പിന്നണി ഗായിക ആശാ ബോസ്ലെ ലതയുടെ ഇളയ സഹോദരിയാണ്.സിനിമാ ലോകത്തോട്‌ വിട പറഞ്ഞെങ്കിലും ലതയുടെ സംഗീതസപര്യ ഇന്നും തുടരുന്നു.ഈ ഗാനകോകിലത്തിനു ദീര്‍ഘയുസ്സുണ്ടാവട്ടെ എന്ന് നമുക്കു എണ്‍പതാം പിറന്നാളില്‍ നമുക്കുപ്രാര്‍ഥിക്കാം.

2009 സെപ്റ്റംബർ 19, ശനിയാഴ്‌ച

മനുഷ്യച്ചങ്ങല

വരികയായി വരികയായി കേരളത്തിന്‍ മക്കള്‍ നാം
വരികയായി പൊരുതുവാനുറച്ച് ഞങ്ങള്‍ വരികയായ്‌
ചെന്കൊടിക്ക് കീഴിലായ്‌ അണിനിരന്നു വരികയായ്‌
ചങ്ങലയില്‍ കണ്ണിയാവാനൊത്തുചേര്‍ന്നു വരികയായ്‌
ആസിയാന്‍ കരാറുമായിട്ടവതരിച്ച കൂട്ടരേ,
കര്‍ഷകന്റെ നടുവൊടിക്കും നടപടി തിരുത്തണം
ഗാന്ധിയെ മറന്നവര്‍ ഗോഡ്സയെ വരിച്ചവര്‍
ഇന്ത്യയെ തകര്‍ക്കുവാന്‍ കോപ്പ് കൂട്ടിടുന്നിതാ
കര്‍ഷകര്‍ക്ക്‌ മരണവാറണ്ടേകിടുന്നതീക്കരാര്‍
ചൂഷകര്‍ക്ക് സ്വര്‍ഗ്ഗരാജ്യം തീര്‍ത്തിടുന്നതീക്കരാര്‍
കര്‍ഷകര്‍ക്ക്‌ കെണിയൊരുക്കും ബൂര്‍ഷ്വാഭരണവര്‍ഗ്ഗമേ,
വിശ്വസിക്കയില്ല ഞങ്ങള്‍ പൊള്ളയായ വാക്കുകള്‍
സാമ്രാജ്യത്വശക്തികള്‍ക്ക്‌ ദാസ്യവേല ചെയ്തിടും
കേന്ദ്രഭണകൂടമേ തെറ്റുകള്‍ തിരുത്തുവിന്‍
നാളീകേരം റബ്ബറും തേയിലയും കാപ്പിയും
വിലയിടിഞ്ഞാല്‍ കര്‍ഷകര്‍ക്ക്‌ കുത്തുപാളയേന്തിടാം..!
ആര്‍ക്കുവേണ്ടിയെന്തിനായിട്ടൊപ്പ് വെച്ചതീക്കരാര്‍?
ഉത്തരം പറഞ്ഞിടേണം ദില്ലി വാഴും വഞ്ചകര്‍
പൊതുനിരത്തില്‍ കൈകള്‍കോര്‍ത്തിട്ടണിനിരന്നുനില്‍ക്കണം
പുതിയ സമരപാതയില്‍ പടനയിച്ച് നീങ്ങണം
ചങ്ങലയില്‍ കണ്ണികളായ് ചേരുവിന്‍ സഖാക്കളെ
ചെന്കൊടിക്ക് കീഴിലായ്‌ അണിനിരന്ന് പോകനാം
കേരളത്തിന്‍ രക്ഷക്കായ്‌ കൈകള്‍കോര്‍ത്തുനില്‍ക്കണം
കക്ഷിഭേദമന്യേ നമ്മളൊത്തുചേര്‍ന്നു പൊരുതണം
വരികയായ്‌ വരികയായ്‌ കേരളത്തിന്‍ മക്കള്‍ നാം
വരികയായ്‌ ചങ്ങലയില്‍ കണ്ണികളായ് മാറുവാന്‍


2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ലളിതജീവിതം റമളാനിന്‍റെ മുഖമുദ്രയാവണം

ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്‌.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ്‌ അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!

2009 ഓഗസ്റ്റ് 29, ശനിയാഴ്‌ച

വീണ്ടും ഒരോണം

എവിടെ തെച്ചിയും ചേമന്തിയും..?
എവിടെ മുക്കുറ്റി മന്ദാരവും..?
കേവലമിന്നോര്‍മ്മകള്‍ മാത്രമായി..
പൊന്നോണതുമ്പികള്‍ യാത്രയായി..
ചുരം കടന്നെത്തിയ മറുനാടന്‍ പൂക്കളാല്‍
തെരുവോര കാഴ്ചകള്‍ തീര്‍ത്തു നമ്മള്‍
വിങ്ങും മനസ്സുകള്‍ക്കാശ്വാസമേകുവാന്‍
ചിങ്ങക്കുളിര്‍കാറ്റുമെത്തിയില്ല..!
പോയ കാലത്തിലെ പൊന്നോണക്കാഴ്ചകള്‍
നയനാഭിരാമങ്ങളായിരുന്നൂ..
കൈമോശം വന്നിതെന്‍ നാടിന്റെയുല്സവ-
ത്തനിമയും ഭംഗിയും നൈര്‍മ്മല്യവും
എല്ലാമിന്നാവര്‍ത്തനങ്ങളായ് മാറവേ,
എന്തിനോ മാനസം തേങ്ങിടുന്നൂ..!
നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുത്താഹ്ളാദ
ചിത്തരായോണത്തെ വരവേറ്റിടാം
വീണ്ടുമോരോണമിങ്ങെത്തിടുമ്പോള്‍
പണ്ടത്തെ കാഴ്ചകളോര്‍ത്തു പോയി..!

2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച

റമളാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പുണ്യമാസം

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി പരിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു.ലോകത്തെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെയും സല്‍ക്കര്‍മ്മങ്ങളുടേയും രാപ്പകലുകള്‍.പ്രാഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ഇബാദത്തില്‍ മുഴുകിയും കഴിയുന്നവര്‍ക്ക്,എല്ലാം പൊറുത്ത് മാപ്പ് നല്കുന്ന കരുണാനിധിയായ അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുന്നതിനുള്ള പുണ്യാവസരം.ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നതിനുള്ള അസുലഭമായ അവസരം കൂടിയാണിത്.മുസ്ലിമീങ്ങള്‍ക്ക് അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധ കര്‍മ്മമാണ്‌ റമളാനിലെ വ്രതാനുഷ്ഠാനം .പകല്‍ സമയങ്ങളില്‍ ആഹാരം ഉപേക്ഷിക്കല്‍ മാത്രമല്ല നോമ്പിന്റെ പൊരുള്‍.മനസ്സിനെ എല്ലാ ദുഷ്ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനു ഇതു സഹായിക്കുന്നു.രാത്രികാലങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ്,അവസാന പത്തിലെ ഇ ഇത്തിക്കാഫ് മുതലായ സവിശേഷ പ്രാര്‍ത്ഥനകളും റമളാനിന്‍റെ അനുഗ്രഹമാണ്.റസൂലിന്റെ നേതൃത്വത്തില്‍ അവിശ്വാസികളും അഹങ്കാരികളുമായ ഖുറൈശികള്‍ക്കെതിരെ നടന്ന പുണ്യയുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദര്‍ ദിനം,ആയിരം രാവുകളേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദിര്‍ എന്നിവയെല്ലാം റമളാനിന് സ്വന്തം.ലോകത്തിനു വഴികാട്ടിയായ പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചതും റമളാനിലാണ്.സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എല്ലാ സത്യവിശ്വാസികളിലും ഉണ്ടാവട്ടെ.

2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഖാവ് കൃഷ്ണപിള്ള ദിനം

ആഗസ്ത് 19 സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞ ദിവസം.42 വയസ്സുള്ളപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഹമ്മയിലെ ഒരു കയര്‍ തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്പോളാണ് സഖാവ് പാമ്പ് കടിയേറ്റു മരിക്കുന്നത്.1948 ആഗസ്റ്റ്‌ 19 നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാമായിരുന്ന സഖാവിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു.1906 ല്‍ അന്നത്തെ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത് ഒരിടത്തരം നായര്‍ കുടുംബത്തിലാണ് സഖാവിന്റെ ജനനം.കുട്ടിക്കാലം മുതല്‍ ദാരിദ്ര്യത്തില്‍ മുങ്ങിയ കുടുംബ പശ്ചാത്തലം.തൊഴിലന്വേഷിച്ചുള്ള യാത്രയില്‍ അലഹബാദില്‍ എത്തിപ്പെട്ടു.അവിടെ നിന്നും ഹിന്ദി പഠിച്ചു.പ്രതി മാസം 30 രൂപ ശമ്പളത്തില്‍ ഹിന്ദി പ്രചാരകനായി.ഇന്ത്യ അപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീചൂളയിലായിരുന്നു.വിമോചന പ്രസ്ഥാനത്തിന്റെ ആവേശമുള്‍ക്കൊണ്ട് കേരളത്തിലേക്ക് തിരിച്ചു വന്നു.ഇ എം എസ് ,എ കെ ജി തുടങ്ങിയ നേതാക്കളെ പോലെ കൃഷ്ണ പിള്ളയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അന്ന് കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പ് സത്യാഗ്രഹ യാത്രയില്‍ പങ്കെടുത്ത സഖാവിനു ബ്രിട്ടിഷ്‌ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നു.ജയില്‍ ശിക്ഷ കഴിഞ്ഞു ഗുരുവായൂര്‍ സത്യാഗ്രഹത്തിലക്ക്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണി മുഴക്കിയത്തിനു നായര്‍ പ്രമാണിമാരും അവരുടെ ശിങ്കിടികളും കൂടി തല്ലിച്ചതച്ചു. ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട സഖാവ് കോണ്‍ഗ്രസ്സിന്റെ പോക്കില്‍ തൃപ്തനായിരുന്നില്ല.അന്നും കോണ്‍ഗ്രസ്‌ സമ്പന്ന വര്‍ഗ്ഗത്തിന് വേണ്ടിയായിരുന്നു നില നിന്നിരുന്നത്.അത് കൊണ്ടുതന്നെ മലബാറിലെയും തിരു കൊച്ചിയിലെയും കര്‍ഷകരെയും തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിരുന്നില്ല .കൃഷ്ണപിള്ളയെ പോലുള്ള വിപ്ലവകാരികള്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.സി എസ് പി യുടെ സെക്രടറിയും സഖാവായിരുന്നു.കേരളം മുഴുവന്‍ സഞ്ചരിച്ചു കര്‍ഷകര്‍,തുണിമില്‍,കയര്‍ മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ സംഘടിപ്പിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി.ആദ്യമായി കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാക്കള്‍ കെ ദാമോദരന്‍,എന്‍ സി ശേഖര്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണപിള്ളയുമുണ്ടായിരുന്നു.അസാമാന്യമായ സംഘടനാ പാടവവമുണ്ടായിരുന്ന സഖാവിനെ പ്രസ്ഥാനത്തിന് അകാലത്തില്‍ നഷ്ടപ്പെട്ടു .1948 ലെ കല്‍ക്കത്ത തിസീസിന്റെ പേരില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ കമ്മ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഒളിവില്‍ പോയ സഖാവിനു ആ ഒളിവു ജീവിതത്തിനിടയിലാണ് അന്ത്യം സംഭവിക്കുന്നത്. വെറും തറയില്‍ കിടന്നു ഒരു പ്രസംഗം തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് സഖാവിനു പാമ്പ് കടിയേല്‍ക്കുന്നത്.സഖാവിന്റെ അവസാന വാക്കുകളില്‍ നിന്ന്-സഖാക്കളെ മുന്നോട്ട്.ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഈ മുദ്രാവാക്യം എന്നും മുറുകെ പിടിയ്ക്കണം.ലാല്‍ സലാം...

2009 ജൂലൈ 30, വ്യാഴാഴ്‌ച

അനശ്വരഗായകന്‍ മുഹമ്മദ്‌ റാഫിയെ അനുസ്മരിക്കുമ്പോള്‍

അനശ്വരഗായകന്‍ മുഹമ്മദ്‌ റാഫി നമ്മെ വേര്‍പിരിഞ്ഞിട്ടു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, മനസ്സിന്റെ ഉള്ളറകളിലിന്നും ആ മധുര ശബ്ദത്തിന്റെ മാറ്റൊലികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 1980 ജൂലായ്‌ 31
മുംബൈ നഗരം അന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ഒരു വിലാപയാത്രയ്ക്ക് കണ്ണീരോടെ സാക്ഷൃം വഹിച്ചു.അനുഗ്രഹീത സംഗീത സാമ്രാട്ട് റാഫി സാഹിബിന്റെ അന്ത്യയാത്രയായിരുന്നു അത്.ഇന്നത്തെ പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട കോട്ല സുല്‍ത്താന്‍ പൂരില്‍ 1924 ഡിസംബര്‍ 24 നു മുഹമ്മദ്‌ റാഫി ജനിച്ചു.കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലെ ഒരു ഫക്കീറിനെ അനുകരിച്ചു പാട്ടുകള്‍ പാടിനടന്നിരുന്ന കൊച്ചു റാഫിയുടെ സംഗീത വാസന കണ്ടറിഞ്ഞത്‌ അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്നു.തുടര്‍ന്ന് ഉസ്താദ്‌ ബഡെ ഗുലാം അലി ഖാന്‍,ഉസ്താദ്‌ അബ്ദുല്‍ വാഹിദ്‌ ഖാന്‍,പണ്ഡിറ്റ്‌ ജീവന്‍ ലാല്‍ മാട്ടോ,ഫിറോസ്‌ നിസാമി എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ച റാഫി സാഹിബ്‌ നാല് വ്യാഴവട്ടക്കാലം സംഗീത ലോകത്ത് നിറഞ്ഞു നിന്നു.ഹിന്ദി,ഉര്‍ദു,ബോജ്പുരി,പഞ്ചാബി,ബംഗാളി,മറാത്തി,തെലുഗ്,കന്നഡ ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.1944 ല്‍ മുംബൈയിലേക്ക് കുടിയേറിയ മുഹമ്മദ്‌ റാഫി സുപ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകന്‍ നൌഷാദുമായി പരിചയപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. 1952 ലെ ബൈജു ബാവ്റയില്‍ അദ്ദേഹം പാടിയ ദുനിയാ കേ രഖ്‌ വാലെ എന്ന ഗാനം റാഫിയെ പ്രശസ്തനാക്കി.തുടര്‍ന്ന് നൌഷാദ്‌ സവിധാനം ചെയ്ത നിരവധി ഗാനങ്ങള്‍ പാടി മുഹമ്മദ്‌ റാഫി അനശ്വര ഗായകനായി.ശാസ്ത്രീയ സംഗീതം,ഗസലുകള്‍,ഭജനങ്ങള്‍,ദേശഭക്തി ഗാനങ്ങള്‍,ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയെല്ലാം ആ അനുഗ്രഹീത ഗായകന് വഴങ്ങുന്നവയായിരുന്നു.1965 ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ പദവി നല്കി ആദരിച്ച റാഫി സാഹിബിനു നിരവധി തവണ അവാര്‍ഡുകളും ലഭിച്ചു.ആറ് പ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡുകളും,നിരവധി ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.അറുപതികളിലെപ്പോഴോ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയില്‍ റാഫിയുടെ സംഗീത മാസ്മരികത നേരിട്ടനുഭവിച്ചതിന്റെ മധുരസ്മരണ എന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു.അദ്ദേഹത്തിന്റെ ചരമദിനം ഒരിക്കല്‍ കൂടി കടന്നുവരുമ്പോള്‍ ആ സംഗീത സാമ്രാട്ടിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ തല താഴ്ത്തുന്നു..!

2009 ജൂൺ 12, വെള്ളിയാഴ്‌ച

ഇ എം എസ് ജന്മശതാബ്ദി

നാളെ ജൂണ്‍ 13 .ഇ എം എസിന്റെ നൂറ്റൊന്നാം ജന്മദിനം.
ചരിത്രത്തിന്റെ മുമ്പെ നടന്നു നീങ്ങിയ,
ചരിത്രം തിരുത്തി കുറിച്ച വിപ്ലവകാരിയുടെ
ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍
ഒരുപിടി രക്തപുഷ്പങ്ങള്‍ സമര്‍പ്പിക്കട്ടെ..!
മാറ്റത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത വള്ളുവനാട്ടിലെ ഏലംകുളം ഗ്രാമം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം
ജന്മിത്വം കേരളമാകെ അരങ്ങ് തകര്‍ക്കുമ്പോള്‍ ,പ്രൌഡിയോടെ തലയുയര്‍ത്തി നിന്ന ഒരു ബ്രാഹ്മണകുടുംബത്തില്‍,ഏലംകുളം മനയില്‍ ജനിച്ചു.
കാലത്തിന്റെ നിയോഗം ഏറ്റെടുത്ത് പിറന്ന നാടിനും,സഹജീവികളുടെ കണ്ണുനീര്‍ ഒപ്പുന്നതിനും വേണ്ടി
ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു.തുടക്കം ഇരുളടഞ്ഞ സ്വന്തം സമുദായത്തില്‍ നിന്നു തന്നെ
യോഗക്ഷേമസഭാ പ്രവര്‍ത്തകനായി,
ബ്രാഹ്മണ്യത്തിന്റെ പൂണൂല്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്ക്...
അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങള്‍
തുടര്‍ന്ന് ദേശീയ വിമോചനപ്പോരാളിയായി,മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി
സൈദ്ധാന്തികാചാര്യനായി, ചരിത്ര രചയിതാവായി,നവകേരളശില്‍പ്പിയായി
കേരളപ്പിറവിക്കു ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു മുഖ്യമന്ത്രിയായി
കേരളീയ സമൂഹത്തിന്റെ അലകും പിടിയും മാറ്റിയ നടപടികള്‍ ആ കാലത്തുണ്ടായി
അധികാരത്തിന്റെ അകത്തളങ്ങളില്‍ എത്തിയിട്ടും അത് വരെ മുറുകെ പിടിച്ച വിശ്വാസപ്രമാണങ്ങള്‍ ബലികഴിക്കാന്‍ കൂട്ടാക്കാത്ത
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനായി അവസാനശ്വാസം വരെയും ജീവിച്ചു.
കോടതികളുടെ പക്ഷപാത നിലപാടുകള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ചു ശിക്ഷ സ്വയം ഏറ്റുവാങ്ങിയത് ഒരുദാഹരണം മാത്രം..!വലതുപക്ഷ തിരുത്തല്‍ വാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്തതും സന്ധിയില്ലാത്തതുമായ
നിരന്തരമായ പോരാട്ടങ്ങള്‍.ഒരിക്കല്‍ പോലും, തന്റെ പ്രസ്ഥാനത്തെ വര്‍ഗ്ഗ ശത്രുക്കള്‍ക്ക് കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കാതിരുന്ന ബലവത്തായ പാര്‍ട്ടിക്കൂറ് സഖാവിന്റെ പ്രത്യേകതയായിരുന്നു.ഇന്നു ചിലര്‍ക്ക് കൈമോശം വന്നതും ഈ സ്വഭാവവിശേഷം. സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...ലാല്‍ സലാം...ലാല്‍സലാം...

2009 ജൂൺ 1, തിങ്കളാഴ്‌ച

ഒരു നീര്‍മാതളത്തിന്‍ ചുവട്ടില്‍


ഒരു നീര്‍മാതളത്തിന്‍ ചുവട്ടിലെ കുളിര്‍ കാറ്റിന്‍ തലോടലില്‍
വിരി നീര്‍ത്തുമോര്‍മ്മകളിലോടിയെത്തും
നഷ്ടവസന്തങ്ങള്‍ തന്‍ ദുഃഖസ്മൃതിയുമായ്
കാലയവനികക്കുള്ളില്‍ മറഞ്ഞൂ, ഇതിഹാസ നായിക..!
പൊഴിക്കട്ടെ ചുടുകണ്ണുനീര്‍ മനസ്സ് വിറങ്ങലിയ്ക്കെ.!!
സ്നേഹിക്കാന്‍ മാത്രമറിയുമൊരമ്മതന്‍ പൊന്മകളായ്
ആമിയായ്‌ കമലയായ്‌ പിന്നെ മാധവിക്കുട്ടിയായ്‌
ഒടുവില്‍ കമലാ സുരയ്യയായ്‌ മാറിയെങ്കിലും
ഭാവത്തില്‍ സ്നേഹം...സ്നേഹം മാത്രം...
മനസ്സില്‍ സൂക്ഷിക്കാനാ മന്ദസ്മിതം മാത്രം
അമ്മേ,അത് മതി...അത് മാത്രം മതി...
ഞങ്ങള്‍ക്കെന്നെന്നും ഓര്‍മ്മിക്കുവാന്‍..!
കുഞ്ഞും നാളില്‍ കുയിലിനോടും കാറ്റിനോടും
കുശലം പറഞ്ഞും നാലപ്പാട്ട് തറവാട്ടു വളപ്പിലെ
തുന്പിയോടും തുന്പയോടും കിന്നാരിച്ചും
പാറിപ്പറന്നൊരു പാവാടിക്കാരിതന്‍ മൌനദുഃഖങ്ങ-
ളേറ്റു വാങ്ങിയ ഇളം തെന്നലും തേങ്ങിയോ..?
കുളവും കുളപ്പുരയും നീര്‍മാതളവുമിലഞ്ഞിയും
ആവാഹിച്ചെടുത്തതാം മുഗ്ദമാം വരികളില്‍
സ്നേഹത്തിന്‍ മന്ദ്രധ്വനികള്‍ മുഴങ്ങിക്കേട്ടു ഞങ്ങള്‍
സ്നേഹ മൂര്‍ത്തിയാമമ്മേ,പ്രണമിച്ചിടുന്നിതാ
വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, നിറകണ്ണുകളോടെ..!