2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഒരു റമളാന്‍ കൂടി വിടവാങ്ങുമ്പോള്‍

അസ്സലാമു അലൈക്കും യാ ശഹര് റമളാന്‍....വ്രത വിശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്‍റെയും പുണ്യമാസം നമ്മില്‍ നിന്നും വിടവാങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.പടിഞ്ഞാറെ ചക്രവാളത്തില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഒരു മാസത്തെ പരിശുദ്ധ റമളാനിനു പരിസമാപ്തിയായി.പുണ്യ റമളാനില്‍ സല്‍ക്കര്‍മ്മങ്ങളിലൂടെ സമാര്‍ജ്ജിച്ച ആത്മവിശുദ്ധി തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കുമാറാവട്ടെ...പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ,മനസാ വാചാ കര്‍മ്മണാ പാപകര്‍മ്മങ്ങളില്‍ നിന്നും അകന്നും കഴിഞ്ഞു കൂടിയ ഒരുമാസത്തെ അനുഭവങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ വഴികാട്ടിയാവണം.ലോകത്തെ നേര്‍ വഴിക്ക് നയിക്കാന്‍ മുഹമ്മദ്‌ നബി (സ.അ) യിലൂടെ പരിശുദ്ധ ഖുര്‍ ആന്‍ അവതരിക്കപ്പെട്ട മാസത്തിന്റെ പരിപാവനത എന്നെന്നും കാത്തു സൂക്ഷിക്കാന്‍ റമളാനിലെ ആരാധനകള്‍ നമുക്ക് സഹായകമാവണം.വ്രതാനുഷ്ടാനത്തിനു പരിസമാപ്തി കുറിക്കുന്ന ഈദുല്‍ ഫിഥര്‍ കേവലം ആഘോഷമായി ഒതുക്കി നിര്‍ത്താതെ മതമൈത്രിയുടെയും മാനവ സ്നേഹത്തിന്റെയും പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരം കൂടിയാവണം.എല്ലാവര്‍ക്കും, എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാളാശംസകള്‍....

2010 ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പരിശുദ്ധ റമളാന്‍ വരവായ്

ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമളാന്‍ ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.പശ്ചിമാകാശത്തില്‍ മാസപ്പിറവി പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ഇനി ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകള്‍.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ )തൌഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു.ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരം.ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തില്‍ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു.പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമളാനിന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാവുന്നില്ല.മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച പുണ്യറമളാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും,ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന ലൈലത്തുല്‍ ഖദിര്‍ എന്ന പുണ്യരാവും വന്നുചേരുന്നു.രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ ആന്‍ പാരായണവും റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന ഇ ഇത്തിക്കാഫും റമളാനിന്‍റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു.ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

2010 മേയ് 19, ബുധനാഴ്‌ച

നായനാര്‍ സ്മരണ

ഇന്ന് മെയ്‌ 19
സഖാവ് ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷിക ദിനം
ജനനായകനെ കുറിച്ചുള്ള ദീപ്തമാം സ്മരണകള്‍
ജനകോടികളുടെ മനസ്സുകളില്‍ ഇന്നും കെടാത്ത തീക്കനല്‍ പോലെ
എരിഞ്ഞു കൊണ്ടിരിക്കുന്നു......
ഒരു കൊച്ചു കുട്ടിയാരിക്കുമ്പോള്‍ തന്നെ അയിത്തത്തിനെതിരെ
ഒറ്റയാള്‍ പോരാട്ടം നടത്തി അസമത്വത്തിനും അനീതിക്കുമെതിരെ
സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു
തുടര്‍ന്നുള്ള നാളുകള്‍ മഹാത്മജിയുടെ ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ ഭാഗമായി
എണ്ണമറ്റ സമര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചു...
ദുരിതം പേറി ജീവിതം തള്ളിനീക്കുന്ന
കര്‍ഷകരെയും തൊഴിലാളികളെയും
അവകാശ സമരങ്ങള്‍ക്ക് സജ്ജമാക്കി
ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച നാളുകള്‍
അവ സഖാവിന്റെ ജീവിതത്തിലെ പീഡനകാലം കൂടിയായിരുന്നു
ഒളിവിലും തെളിവിലും ഉള്ള പ്രവര്‍ത്തനം
മാടമ്പിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്നുള്ള മര്‍ദ്ദനം
തുടര്‍ന്ന് കൊണ്ടേയിരുന്നു...ഇടയ്ക്കിടെ ജയില്‍വാസവും
ഒടുവില്‍ കയ്യൂര്‍ സമരത്തിന്റെ പേരില്‍ കഴുമരം വരെയെത്തി...
ഇത് കൊണ്ടൊന്നും തളരാതെ പതറാതെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റി സഖാവ്
കെടാത്ത അഗ്നിജ്വാലയായി നാടാകെ പടര്‍ന്നു...
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയുമായി
നര്‍മ്മഭാഷണങ്ങളുമായി ജനമനസ്സുകളില്‍ കുടിയിരുത്തപ്പെട്ടു..!
ഭരണനൈപുണ്യം തെളിയിച്ച സഖാവിനെ ഒരിക്കല്‍ പോലും
അധികാരം മത്തുപിടിപ്പിച്ചില്ല...
പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞതുമില്ല...
പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന സഖാവിന്‍റെ
മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
ഒരു പിടി രക്തപുഷ്പങ്ങള്‍...ലാല്‍ സലാം...ലാല്‍ സലാം...


2010 ജനുവരി 17, ഞായറാഴ്‌ച

ജ്യോതിബസുവിന് അന്ത്യാഞ്ജലികള്‍..!


വംഗനാടിന്‍ വിഹായസ്സില്‍
ജ്യോതിസ്സായ് ജ്വലിച്ചു നിന്ന
രക്തതാരകം പൊലിയുകയായ്..!
ലാല്‍സലാം...ലാല്‍സലാം...
ഇന്ത്യതന്‍ നഭസ്സിലും
ജനതതന്‍ മനസ്സിലും
കെടാത്ത കൈത്തിരിയായ്
ഇത്രനാള്‍ പ്രകാശം പരത്തിയും
മുന്നണിപ്പോരാളിയായ്
പടനിലങ്ങളിലാവേശമായ്
പാവങ്ങള്‍തന്‍ കണ്ണുനീരൊപ്പിയും
ജനകോടികള്‍ക്ക് താങ്ങും തണലുമായ്
രക്ഷാകവചം തീര്‍ത്ത
ജനനായകന് ബാഷ്പാഞ്ജലി..!
പ്രിയ സഖാവേ ലാല്‍സലാം
അണയാത്ത ദീപമായ്
പൊലിയാത്ത താരകമായ്‌
പുനര്‍ജ്ജനിക്കുക നാടിതിന്‍
ഇരുളകറ്റുവാന്‍ വെളിച്ചമേകുവാന്‍...
ലാല്‍ സലാം ലാല്‍ സലാം

പ്രിയ സഖാവേ,ലാല്‍സലാം...

2009 നവംബർ 25, ബുധനാഴ്‌ച

ബലിപെരുനാള്‍

തിരുനബിയിബ്രാഹിംതങ്ങള്‍ക്ക് കല്‍പ്പനയായ്
അരുമയാം പുത്രനെ ബലിയര്‍പ്പിക്കാന്‍..!
ആറ്റുനോറ്റുണ്ടായ മകനെയറുക്കുവാന്‍
ആറ്റലാം നബിയുല്ല യാത്രയായി...
സര്‍വ്വ ലോകങ്ങള്‍ക്കും നാഥനാം റബ്ബിന്
സ്തുതിയോതിടുന്നല്ലോ ഖലീലുല്ല
ആലം ഉടയോനെ കരുണാമയനായ
ഈ ലോക രക്ഷിതാവായ റബ്ബേ,
പുത്രനാമിസ്മായീല്‍മോന്‍റെ കഴുത്തിലായ്
കരവാളമര്‍ത്തട്ടെ യാ റഹീമേ,
അല്ലാഹുവേ,നിന്‍റെ കല്‍പ്പന തെറ്റാതെ
എല്ലാമിന്നര്‍പ്പിച്ചിടുന്നു വേഗം..!
ഖല്‍ബുരുകി കേണിടും നബിയുടെ പ്രാര്‍ത്ഥന
ഖല്ലാക്കായുള്ളവന്‍ സ്വീകരിച്ചു
പുത്രനുപകരമോരാടിനെ ബലി നല്‍കാന്‍
സത്വരം റബ്ബപ്പോള്‍ കല്‍പ്പിക്കുന്നൂ
ഈ മഹാ ത്യാഗത്തിന്നൊര്‍മ്മ പുതുക്കുവാന്‍
ഈദുല്‍ അസ്ഹാ വന്നെത്തിടുന്നൂ
തക്ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ വാനോളം
തൌഫീക്കിന്‍ തൂവെളിച്ചത്തിനൊപ്പം
അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...

2009 നവംബർ 1, ഞായറാഴ്‌ച

കേരളപ്പിറവിയില്‍

ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ്
വീണ്ടെടുത്തൊരീ കേരളഭൂമിയില്‍
സഹ്യന്റെ മടിയില്‍ തലചായ്ച്ചുറങ്ങിടും
സര്‍വ്വം സഹിയായോരമ്മേ,വിതുമ്പുന്നുവോ?
കരള്‍ വിങ്ങുന്നുവോ?പ്രതീക്ഷകള്‍
നിരാശകളാല്‍ മൂടുന്നുവോ?
ഭൂതകാലത്തിന്റെ പനയോല ചുരുളുകള്‍
ചിതലരിക്കുന്നുവോ?
വിസ്മൃതിയില്‍ ലയിച്ചിടുന്നേരം
തെളിനീരുറവകള്‍ വറ്റിവരണ്ടു പോയ്..!
ഇനിയുമൊരു ചാറ്റല്‍മഴ പെയ്തിറങ്ങുവാന്‍
നിനവിന്‍ പുതുനാമ്പുകള്‍ പൊട്ടിവിടരുവാന്‍
തളിരിടുമാശകള്‍ പൂവണിയിക്കുവാന്‍...
കേരളപ്പിറവിതന്‍ സ്വര്‍ണ്ണഗോപുരങ്ങള്‍
തിളങ്ങുകയായ്‌, ഇരുളകലുകയായ് ...
മരതകത്തുരുത്തുകള്‍ നീരുറവകള്‍ ചുരത്തുകയായ്
അംബികേയെന്‍ പ്രിയ നാടേ,
കുമ്പിടുന്നു നിന്‍ പാദാരവിന്ദങ്ങളില്‍..!












































2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഫാല്‍ക്കെ അവാര്‍ഡ്‌ മന്നാ ഡേയ്ക്ക്

പ്രശസ്ത ഹിന്ദി-ബംഗാളി ചലചിത്ര പിന്നണി ഗായകന്‍ മന്നാ ഡേയ്ക്ക് 2007 ലെ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചു.സംഗീതരംഗത്ത് അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനയ്ക്കാണ് ഈ അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.

പത്തു ലക്ഷം രൂപയുടെ ഫാല്‍ക്കെ അവാര്‍ഡ്‌ 2009 സപ്തംബര്‍ 21 ന് ദില്ലിയില്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ സമ്മാനിക്കും.1971 ല്‍ പദ്മശ്രീയും 2005 ല്‍ പദ്മഭൂഷണും കിട്ടിയ മന്നാ ഡേയ് ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.തൊണ്ണൂറു വയസ്സായ മന്നാ ഡേയ് ജനനനം കൊണ്ടു ബംഗാളിയാണെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.1919 മെയ്‌ 1 ന് ജനിച്ച മന്നാ ഡേയ്ക്ക് സംഗീതത്തില്‍ പ്രേരണ ആയത്‌ സംഗീതാചാര്യനായിരുന്ന തന്റെ അമ്മാമന്‍ കൃഷ്ണചന്ദ്ര ഡേയ് ആണ്.സ്കൂള്‍ -കോളേജ് വിദ്യാഭ്യാസ കാലത്ത് സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മന്നാ ഡേയ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ അമ്മാമനായ കെ.സി.ഡേയില്‍ നിന്നും ഉസ്താദ്‌ ദബീര്‍ ഖാനില്‍ നിന്നുമാണ്.1942 ല്‍ അമ്മാമനുമൊത്ത് മുംബൈയിലേക്ക് പോയതാണ് മന്നാ ഡേയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌.അവിടെ ആദ്യം സച്ചിന്‍ ദേവ് ബര്‍മ്മന്റെയും പ്രശസ്തരായ മറ്റു ഹിന്ദി സംഗീത സംവിധായകരുടെയും സഹായിയായി മന്നാ ഡേയ് പ്രവര്‍ത്തിച്ചു.ഈ കാലത്ത്‌ ഉസ്താദ്‌ അമാന്‍ അലിഖാന്‍,ഉസ്താദ്‌ അബ്ദുല്‍ റഹിമാന്‍ ഖാന്‍ എന്നിവരില്‍ നിന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അദ്ദേഹം അഭ്യസിച്ചു.1943 ല്‍ തമാന എന്ന സിനിമയില്‍ ഗാനമാലപിച്ചു കൊണ്ടാണ് മന്നാ ഡേയുടെ ചലച്ചിത്ര ലോകത്തേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് സുപ്രസിദ്ധ ഗായിക സുരയ്യയുമൊത്ത് പാടിയ യുഗ്മഗാനം ഹിറ്റായി മാറി.ഹിന്ദിയിലും ബംഗാളിയിലുമായി 3500 ലേറെ ഗാനങ്ങള്‍ മന്നാ ഡേയ് ആലപിച്ചിട്ടുണ്ട്.