2008, നവംബർ 10, തിങ്കളാഴ്‌ച

ഓഹരി കമ്പോളങ്ങളെ കരകയറ്റുന്നത് പൊതുസമൂഹത്തിന്റെ ചിലവില്‍ വേണോ?

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായ സ്വാഭാവിക തകര്‍ച്ചയില്‍ നിന്നും ഇന്ത്യന്‍ വിപണികളെ രക്ഷിക്കുന്നതിന് നവലിബറലിസത്തിന്‍റെയും ധനമുതലാളിത്തത്തിന്റെയും വക്താക്കളായ ഭരണാധികാരി വര്‍ഗ്ഗം ശ്രമം ആരംഭിച്ചിരിക്കുന്നു.സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ത്തയെയോ,വളര്‍ച്ചാനിരക്കിനെയോ ഒട്ടും ബാധിക്കില്ലെന്ന് വീമ്പിളക്കിയ ചിദംബരവും കൂട്ടാളികളും ഇപ്പോള്‍ ഓഹരി കമ്പോളങ്ങളിലെ ഊഹക്കച്ചവടക്കാരെ സഹായിക്കുന്നതിനു പെടാപ്പാട് പെടുകയാണ്.റിപ്പോ നിരക്ക് കുറച്ചും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും
മറ്റുമുള്ള നടപടികള്‍ കൊണ്ട് കാര്യമായ ഫലം ഉണ്ടായിട്ടില്ല.സെന്‍സെക്സും നിഫ്റ്റിയും വീണ്ടും വീണ്ടും താഴോട്ട് പോയത് ഇതിന് തെളിവാണ്.ജനസംഖ്യയില്‍ വെറും 2 % വരുന്ന പ്രമാണി വര്‍ഗ്ഗത്തെ സഹായിക്കുന്നത് ബാക്കിയുള്ള 98% ത്തിന്റെ ചിലവില്‍ വേണോ എന്നാണു ചോദിക്കാനുള്ളത്.ചില സ്വകാര്യ ബേന്കുകളെ രക്ഷപ്പെടുത്തുന്നതിന് പൊതു മേഖലാ ബേന്കുകളില്‍നിന്നും വാരിക്കോരി വായ്പകള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.
മൂലധനത്തിന്റെ അഭാവമല്ല മറിച്ചു അതിന്റെ സാന്നിധ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമ്പത്ത് സമൂഹത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈകളില്‍ കുമിഞ്ഞു കൂടിയതായി കാണാം.അമേരിക്കയിലെ മൊത്തം സമ്പത്തിന്റെ 71%വും കേവലം 10% വരുന്ന സമ്പന്നവര്‍ഗ്ഗത്തിന്റെ കൈവശമാനെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ സദൃശങ്ങളായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്കിലും സ്വിസ് ബേന്കിങ്ങ് അസോസിയേഷന്‍റെ 2006 ലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അവരുടെ ബേന്കുകളില്‍ നിക്ക്ഷേപതിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണെന്നതാണ്.ഇതു 1456 ബില്യണ്‍ ഡോളറാണെന്ന് കാണുമ്പോള്‍ ആരും തലകറങ്ങി വീണു പോകും.കേന്ദ്ര ബഡ്ജറ്റില്‍ കാര്ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 60000 കോടി അനുവദിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ അതേ സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയ്ക്കു നല്കിയ 297,500 കോടിയുടെ ഇളവുകള്‍ കാണാതെ പോയി. സാമ്പത്തിക പ്രതിസന്ധിയെ പെരുപ്പിച്ചു കാണിച്ചു പൊതു ഖജനാവ് ഊറ്റിയെടുക്കുന്ന മുതലാളി വര്‍ഗ്ഗത്തിന് അവരുടെ പകല്കൊള്ളയ്ക്ക് ഓശാന പാടുന്ന കുത്തക മാദ്ധ്യമങ്ങളും,മുതലാളിത്തവ്യവസ്ഥയ്ക്ക് അന്ത്യകൂദാശ നടത്താനൊരുങ്ങുന്ന ഇടതു പക്ഷങ്ങളും കഥയറിയാതെ ആട്ടം കാണുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: