2009, മാർച്ച് 24, ചൊവ്വാഴ്ച

നാടാകാചാര്യന് സ്മരണാഞ്ജലി

നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് നമ്മെ വിട്ടുപിരിഞ്ഞിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. 1927 ല്‍ മഞ്ചേരിയില്‍ ജനിച്ച കെ ടി തന്റെ കര്‍മ്മവേദിയായി തെരഞ്ഞെടുത്തത് കോഴിക്കോട് നഗരത്തെയായിരുന്നു.2008 മാര്‍ച്ച് 25 ന് അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീല താഴ്ത്തിയതും ഇവിടെ വച്ചു തന്നെ. സമൂഹത്തിലെ,പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ തന്റെ നാടകങ്ങളികൂടെ അദ്ദേഹം തുറന്ന യുദ്ധത്തിന് തന്നെ തുടക്കം കുറിച്ചു.
ഇരുപത്തിയേഴാം വയസ്സില്‍ എഴുതി, കോഴിക്കോട്ടെ ബ്രദേഴ്സ് മുസിക് ക്ലബ്ബ് അരങ്ങിലെത്തിച്ച ഇതു ഭൂമിയാണ്‌ എന്ന നാടകം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു.കേരളത്തിലും പുറത്തും നിരവധി സ്റ്റേജുകളില്‍ അവതരിപ്പിച്ച ഈ നാടകത്തിനെതിരെ യാഥാസ്ഥിക മുസ്ലിമീങ്ങള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. കാലത്തെ അതിജീവിച്ച ഈ നാടകം ഇന്നും നാടിന്റെ നാനാ ഭാഗത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.കെ ടി യുടെ മറ്റു നാടകങ്ങളായ ചുവന്ന ഘടികാരം,കാഫര്‍,കടല്‍പ്പാലം,സൃഷ്ടി,സ്ഥിതി,സംഹാരം,ദീപസ്തംഭം മഹാശ്ചര്യം,വെള്ളപ്പൊക്കം മുതലായവ എല്ലാം തന്നെ ജനപ്രീതി പിടിച്ചു പറ്റിയവയും, സാമൂഹ്യ വിമര്‍ശം ഉള്‍ക്കൊള്ളുന്നവയുമായിരുന്നു.പരന്ന വായനയോ, ഔപചാരിക വിദ്യാഭ്യാസമോ ഇല്ലാതിരിന്നിട്ടും നാടക രചനയില്‍ മാത്രമല്ല ചെറുകഥ,തിരക്കഥ,ഗാനരചന എന്നീ മേഖലകളിലും കെ ടി തന്റെ കഴിവ് തെളിയിച്ചു.ലോകചെറുകഥാ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്ന കഥയ്ക്ക്‌ ഒന്നാം സമ്മാനം ലഭിയ്ക്കുകയുണ്ടായി. കണ്ടം ബെച്ച കോട്ട്‌,കടല്‍പ്പാലം,തുറക്കാത്ത വാതില്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥകള്‍ കെ ടി യുടെതാണ്.കുമാരസംഭവം(1969),അച്ഛനും ബാപ്പയും(1972)എന്നീ സിനിമകളുടെ തിരക്കഥാ രചനക്ക് കെ ടി യ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റേയും,കേരള സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കെ ടി വഹിച്ചിട്ടുണ്ട്‌.നല്ല നടനും സംവിധായകനും കൂടിയായിരുന്നു അദ്ദേഹം.ഇതു ഭൂമിയാണ്‌ എന്ന സ്വന്തം നാടകത്തിനു വേണ്ടി കെ ടി രചിച്ച ഗാനങ്ങള്‍ എന്നും ഹിറ്റുകളാണ്.23 വര്‍ഷം തപാല്‍ വകുപ്പില്‍ ജോലി ചെയ്ത കെ ടി, തപാല്‍ ജീവനക്കാരുടെ ഒരു സമരവുമായി ബന്ധപ്പെട്ട് പുറത്താവുകയായിരുന്നു. താന്‍ നേതൃത്വം കൊടുത്ത സമരത്തില്‍ പന്കെടുത്ത ജീവനക്കാരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചു ലീവില്‍ പോയ കെ ടി അവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചപ്പോള്‍ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. എഴുതിക്കൊണ്ടിരുന്ന പുതിയ നാടകത്തിന്റെ രചന പൂര്‍ത്തിയാക്കുന്നതിനു മുന്പേ എഴുപത്തിയൊന്പതാമത്തെ വയസ്സില്‍ കഴിഞ്ഞ വര്‍ഷം ലോകത്തോട്‌ വിടപറഞ്ഞു.കെ ടി യുടെ ഒന്നാം ചരമവാര്‍ഷികദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നാല് ദിവസം നീളുന്ന വിവിധ സാംസ്കാരിക പരിപാടികള്‍ നടന്നുവരുന്നു.

2009, മാർച്ച് 21, ശനിയാഴ്‌ച

എകെജി പാവങ്ങളുടെ പടത്തലവന്‍


നാളെ മാര്‍ച്ച് 22 എകെജി യുടെ മുപ്പത്തിരണ്ടാമത് ചരമ വാര്‍ഷികം നാടെങ്ങും ആചരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ(എം)പ്രവര്‍ത്തകര്‍.1904 ഒക്ടോബര്‍ 1നു വടക്കേ മലബാറിലെ ഒരു സമ്പന്ന നായര്‍ തറവാട്ടിലാണ് സഖാവ് ജനിച്ചത്‌.എകെജി യുടെ ചരിത്രം സഖാവ് ജീവിച്ച കാലത്തിന്റെയും സമൂഹത്തിന്റെയും കൂടി ചരിത്രമാണ്.തനിക്ക് ചുറ്റും കഴിയുന്ന താഴ്ന്നജാതിക്കാരുടെയും ദുര്‍ബ്ബലരുടേയും മോചനത്തിന് വേണ്ടി സഖാവ് ഏറ്റെടുത്ത് നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണത്.കുട്ടിക്കാലം തൊട്ടുതന്നെ ദീനാനുകമ്പയും സ്മരവീര്യവും സഖാവില്‍ അന്തര്‍ലീനമായിരുന്നു.താഴ്ന്ന ജാതികളില്‍ പെട്ട സഹപാഠികളുടെ വീടുകളില്‍ നിന്നും ആഹാരം കഴിച്ചതിനു സ്വന്തം പിതാവില്‍നിന്നും അമ്മാവനില്‍ നിന്നും അദ്ദേഹത്തിന് കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.പഠനം പൂര്‍ത്തിയാക്കാതെ അധ്യാപക ജോലിയില്‍ ചേര്‍ന്ന എകെജി ഈ ജോലി ജീവിതവൃത്തിക്കുള്ള ഒരു തൊഴിലായിട്ടു മാത്രമല്ല ഉപയോഗപ്പെടുത്തിയത്.സാമൂഹ്യ സേവനത്തിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു അധ്യാപക ജോലി.ക്ലാസ്സുകള്‍ കഴിഞ്ഞു കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും കുട്ടികളുടെ കൂടെ കളികളില്‍ ഏര്‍പ്പെടാനും സമയം കണ്ടെത്തി.മാഹാത്മജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം രാജ്യമാകെ ശക്തിപ്പെട്ടുവരുന്ന കാലമായിരുന്നു അത്.അതിന്റെ അലയൊലികള്‍ കേരളത്തിലും ദേശീയ വിമോചനപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്ന്നു.വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ വിട്ടിറങങിയും ഉദ്യോഗസ്ഥന്മാര്‍ ജോലി വലിച്ചെറിഞ്ഞും കോണ്ഗ്രസ്സിന്റെ സമരഭടന്മാരായി അതിവേഗം മാറിക്കൊണ്ടിരുന്നു.എകെജിയും അധ്യാപക ജോലി ഉപേക്ഷിച്ചു സത്യാഗ്രഹിയായി മാറി.കേളപ്പജി യുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഐതിഹാസികമായ മാര്‍ച്ചിനു സ്വീകരണം നല്‍കിക്കൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.ആദ്യഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരോട് സവര്‍ണ്ണര്‍ നടത്തുന്ന അയിത്തത്തിനെതിരെയുള്ള പോരാട്ടമാണ് എകെജി നടത്തിയത്.നാട്ടിലെ ജന്മി കുടുംബമായ കണ്ടോത്ത് തറവാടിന്റെ മുമ്പിലൂടെ അവര്‍ണ്ണരെ നയിച്ചു കൊണ്ടു ജാഥ നടത്തിയതിനു അദ്ദേഹത്തെ ബോധം നശിക്കുന്നതുവരെ തല്ലിച്ചതച്ചു.തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിലും അയിത്തം തുടച്ചുനീക്കാനുള്ള നിരവധി സമരങ്ങളിലും പങ്കെടുത്തു.സത്യാഗ്രഹസമരത്തില്‍ പങ്കെടുത്തതിന്
ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറി മാറി ജയിലിലടച്ചു.ജയിലുകളിലും എകെജിക്ക് കൊടിയ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.ഇതിനകം തന്നെ കര്ഷകസമരങ്ങളുടെയും തൊഴില്‍സമരങ്ങളുടെയും മുന്നണി പോരാളിയായി എകെജി മാറിയിരുന്നു. കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലെത്തി.ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങിനെ പ്രയോഗത്തില്‍ വരുത്താമെന്ന് തെളിയിച്ചു.സ്വാതന്ത്ര്യസമരത്തില്‍ പന്കെടുതത്തിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എകെജിയെ ജയിലില്‍ അടച്ചുവെങ്കില്‍ കമ്മ്യൂണിസ്റ്റ് കാരനായത്തിന്റെ പേരില്‍ കോണ്ഗ്രസ് സക്കാരും നിരവധി തവണ തടവറ സമ്മാനിച്ചു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്ത് 15 നു പോലും ആ സ്വാതന്ത്ര്യ സമരസേനാനി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാര്‍ലിമെന്‍റില്‍ ആദ്യം അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും,പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം മരണം വരെയും സിപിഐ എമ്മിന്റെ നേതാവായി തുടരുകയും ചെയ്തു.പാവപ്പെട്ടവര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ എ കെ ജി യുടെ ശബ്ദം മുഴങ്ങിക്കേട്ടു.അതോടൊപ്പം പുറത്തു നിരവധി സമരപോരാട്ടങ്ങള്‍ നയിക്കുകയും ചെയ്തു.കോണ്ഗ്രസ്സിന്റെ മുതലാളിത്ത വിധേയത്വത്തിനെതിരായി സന്ധിയില്ലാത്ത സമരം ചെയ്ത എ കെ ജി യുടെ ചരമദിനം ആചരിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ നമ്മള്‍ അഭിമുഖീകരിക്കുകയാണ്. വര്‍ഗ്ഗീയഫാഷിസ്റ്റ്‌ ശക്തികളെയും മുതലാളിത്വ ദാസന്മാരെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നമുക്കു പ്രവര്‍ത്തിക്കാം.


2009, മാർച്ച് 19, വ്യാഴാഴ്‌ച

ഇഎംഎസ് അനുസ്മരണം

ഇന്ന് ഇഎംഎസ് അനുസ്മരണദിനം. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ടു 11 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.കേരളമെങ്ങും സഖാവിന്റെ ഓര്മ്മ പുതുക്കുന്ന വേളയില്‍ ചരിത്രത്തിന്റെ മുന്പേ നടന്നു നീങ്ങിയ മനുഷ്യസ്നേഹിയായ മാര്‍ക്സിസ്റ്റ് ആചാര്യന്റെ സ്മരണക്കു മുന്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..!
സാമൂഹ്യപരിഷ്കര്‍ത്താവ്,ചരിത്രകാരന്‍,മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍,ഗ്രന്ഥകാരന്‍,കഴിവുറ്റ ഭരണകര്‍ത്താവ്‌,സര്‍വ്വോപരി കറകളഞ്ഞ കമ്മ്യൂണിസ്റ്റ് എന്നീനിലകളിലെല്ലാം സഖാവിന്റെ സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു.ജന്മി നാടുവാഴി വ്യവസ്ഥ നാട്ടില്‍ കൊടികുത്തിവാണിരുന്ന കാലത്ത് വള്ളുവനാട്ടിലെ ഒരു ജന്മികുടുംബത്തിലാണ് ഇഎംഎസ് ജനിച്ചത്‌.ബ്രാഹ്മണ്യത്തിന്‍റെ പൂണൂല്‍ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു സാമൂഹ്യപ്രവര്‍ത്തകനായ സഖാവ് സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി
കോണ്‍ഗ്രസില്‍ ചേര്‍ന്നു.1934 ലിലും 1938-40 കളിലും കെപിസിസി യുടെ സെക്രട്ടറി ആയിരുന്നു.പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അതിന്‍റെ പ്രവര്‍ത്തകനായി.തുടര്‍ന്ന് കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗത്വമെടുത്തു.ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങിനെ പ്രയോഗത്തില്‍ കൊണ്ടുവരാമെന്ന്
കാണിച്ചു കൊടുത്തു,തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ ദത്തുപുത്രന്‍.കേരള സംസ്ഥാന രൂപികരണത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 1957 ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഭൂനിയമവും വിദ്യാഭ്യാസനിയമവുമുള്‍പ്പടെ നിരവധി മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച ആ സര്‍ക്കാരിനെ അധികകാലം തുടരാന്‍ കേന്ദ്രത്തിലെ കോണ്ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചില്ല.കേരളത്തിലെ പിന്തിരിപ്പന്മാരും സ്ഥാപിതതാല്‍പ്പര്യക്കാരും ചേര്‍ന്ന് നടത്തിയ വിമോചനസമര പേക്കൂത്തിനൊടുവില്‍ 1959 ല്‍ ഇഎംഎസ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.1967 ല്‍ സഖാവ് മുഖ്യമന്ത്രിയായിക്കൊണ്ട് വീണ്ടും ഐക്യമുന്നണി സര്‍ക്കാര്‍ ഭരണത്തില്‍ വന്നെന്കിലും കാലാവധി പൂര്ത്തിയാക്കുന്നതിന് മുന്പ് ആ സര്‍ക്കാരിനെയും മുന്നണിയ്ക്കകത്ത് തന്നെയുള്ള വര്‍ഗ്ഗവഞ്ചകരെ ഉപയോഗപ്പെടുത്തി അട്ടിമറിച്ചു.പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ഇഎംഎസ് മരിക്കുന്നത് വരെ സിപിഐഎം ന്റെ കേന്ദ്രകമ്മറ്റിയിലും പിബിയിലും അംഗമായിരുന്നു.ഒരു ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ് സഖാവ് നമ്മെ വിട്ടു പിരിഞ്ഞത്.ഇപ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ വന്നു നില്‍ക്കുമ്പോഴാണ് നാം അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്.മുതലാളിത്ത പാത പിന്തുടരുന്ന കോണ്ഗ്രസ്സിനേയും, വര്‍ഗ്ഗീയ കക്ഷിയായ ബിജെപി യെയും അധികാരത്തില്‍ വരാന്‍ അനുവദിയ്ക്കയില്ലെന്നു നമുക്കീ അവസരത്തില്‍ പ്രതിജ്ഞയെടുക്കാം.

2009, മാർച്ച് 12, വ്യാഴാഴ്‌ച

വേനല്‍മഴ

വേനല്‍മഴ കിട്ടിയെന്കിലെന്നു
വേഴാമ്പലുകള്‍ പോല്‍ കേഴുന്നൂ
നാടും നഗരങ്ങങ്ങളുമൊരുപോലെ
കത്തിയെരിയുമീ കുംഭമാസച്ചൂടില്‍..!
ഇത്തിരി തണലേകാന്‍ പാതയോരത്ത്തൊരു
തണല്‍ മരമെവിടെ? കൊടും ദാഹമകറ്റാന്‍
തണ്ണീര്‍ പന്തലുകളെവിടെ?പറയുക
പച്ചപ്പിന്‍ മരതക തുരുത്തുകളെവിടെ..?
നീര്‍ത്തടങ്ങളൊക്കയും വറ്റി വരണ്ടതും
മഴക്കാടുകള്‍ വിസ്മൃതിയില്‍ വിലയിച്ചതും
വരും കാല ദുരന്തത്തിന്‍ തിരനോട്ടമോ..?
നീറിടും പേക്കിനാക്കള്‍ തന്‍ ബാക്കിപത്രമോ..?
ഒരുമഴ പെയ്തെന്‍കിലെന്നാശിച്ച് പോയി ഞാന്‍
തേന്‍മഴയായതെന്‍ മനസ്സില്‍ പെയ്തിറങ്ങണം...
അകവും പുറവും കുളിരേകിടുവാന്‍
അണയുമോ?മഴ മേഘമേ,നീ നീലവാനിലായ്‌..?

2009, മാർച്ച് 5, വ്യാഴാഴ്‌ച

മദ്ഹുറസൂല്‍

താഹാ റസൂലിന്റെ മദ്‌ ഹു പാടാം
റാഹത്ത് ചൊരിയണം തമ്പുരാനേ...
അബ്ദുള്ളയ്ക്കോമനപ്പുത്രനായി
ആമിനാബീവിതന്‍ പൊന്‍മകനായ്
ഖുറൈഷി ഗോത്രത്തില്‍ ഭൂജാതനായ്
ഖുദറത്തുടയോന്‍റെയന്ത്യ ദൂതന്‍...
റബീ ഉല്‍ അവ്വലിന്‍ പുണ്യമാസം
റബ്ബിന്‍റെ കരുണ നിറഞ്ഞ മാസം..!
മാനത്തുദിച്ച ഖമറു പോലെ
മക്കത്ത് തെളിയുന്നു തൂ വെളിച്ചം..!
അലീമാ മുലയൂട്ടിപ്പോറ്റിടുന്നൂ...
അലിവിന്‍റെ സാഗരം തീര്ത്തു താഹാ...
മുത്ത് മുഹമ്മദിന്‍ സൌമ്യ ഭാവം
മക്കാനിവാസികള്‍ക്കിഷ്ടമായി...
അല്‍-അമീനെന്നുള്ള പേര്‍ ലഭിച്ചു
വ്യാപാര സംഘത്തിലംഗമായി...
ഹീറാ ഗുഹയിലന്നേകനായി
താഹ റസൂലന്നിരുന്നിടുന്‍പോള്‍,
ദൂതുമായ്‌ ജിബ്രീലണഞ്ഞിടുന്നൂ...
തൌഹീദിന്‍ കുളിര്‍കാറ്റ് വീശിടുന്നൂ..!
സഹധര്‍മ്മിണിയാം ഖദീജ ബീവി
ആദ്യമായ് ദീനിലണിനിരന്നു...
പാരിനു നേര്‍വഴി കാണിയ്ക്കുവാന്‍
പാരം റസൂല്‍ തുനിഞ്ഞ കാലം,
ദ്രോഹങ്ങളേറെയും ചെയ്തുവല്ലോ
മക്കക്കാരായുള്ള ജാഹിലീങ്ങള്‍..!
എല്ലാം സഹിച്ചന്നു ദീനിനായി
അല്ലാഹു കല്പിച്ച വഴിതെളിക്കാന്‍
നബിതങ്ങള്‍ ധീരത കൈവിടാതെ
ലോക ചരിത്രം തിരുത്തിയല്ലോ..!