2008, ഡിസംബർ 31, ബുധനാഴ്‌ച

ഒരു വര്‍ഷം കൂടി കൊഴിയുമ്പോള്‍...

ഒരു വര്‍ഷം കൂടി കാലപ്രവാഹത്തില്‍
അപ്രത്യക്ഷമാവുമ്പോള്‍,
മുന്നില്‍ തെളിഞ്ഞു വരുന്നത്
നഷ്ടക്കണക്കുകള്‍ കോറിയിട്ട
നാള്‍വഴികള്‍ മാത്രം..!
ആസുരത താണ്ഡവമാടിയ
ആകുലതകള്‍ മനസ്സിനെ മഥിച്ച ദിനരാത്രങ്ങള്‍ക്ക് വിട...
ഭരണകൂടഭീകരതയും,മത തീവ്രവാദവും
ലോകമെങ്ങും രക്തക്കളങങള്‍ തീര്‍ത്ത വര്‍ഷം..!
ഏറ്റവുമൊടുവില്‍ ഗാസയിലെ തെരുവുകളില്‍
ഇസ്രായേല്‍ നരാധമന്മാര്‍ അഗ്നിഗോളങ്ങള്‍ വര്‍ഷിച്ച്
പാഠശാലകള്‍ വിട്ടിറങ്ങിയ പിഞ്ചോമനകളെ
കൂട്ടക്കുരുതി നടത്തിയതീവര്‍ഷത്തിന്റെ തീരാക്കളന്കം..!
മുംബൈയില്‍ മനുഷ്യജീവന്‍ എടുത്തമ്മാനമാടിയ
പാക്ക് കശ്മലര്‍ നാടിന്‍റെ സുരക്ഷക്ക് നേരെ
കൊഞ്ഞനം കുത്തിയ ശപിക്കപ്പെട്ടവര്‍ഷം..!
അമേരിക്കന്‍ ഐക്യ നാടുകളിലും,യുറോപ്പിലും
മുതലാളിത്തത്തിന്‍റെ അമ്മതൊട്ടിലുകള്‍
സാമ്പത്തിക മാന്ദ്യത്തിന്റെ കൊടുങ്കാറ്റില്‍
ആടിയുലഞ്ഞ വര്‍ഷവുമിത് തന്നെ...
ഇന്ത്യന്‍ പാര്‍ലിമെന്‍റിനെ നോക്കുകുത്തിയാക്കി
മന്മോഹനും കൂട്ടാളികളും ശിന്കിടികളും കൂടി
ആണവവിജയം കഥ ആടിത്തിമര്‍ത്തതും
വിടചൊല്ലാനൊരുങ്ങുമീ രണ്ടായിരത്തെട്ടിന്‍റെ
അപമാനമായ് നാമോര്‍മ്മീച്ചീടും..
അരങ്ങൊഴിയും വര്‍ഷത്തിന്‍റെ
തിരശ്ശീല താഴ്ത്തുന്നു ഞാന്‍, കാണാം വീണ്ടും
നവവല്‍സരത്തിന്‍റെ നാളത്തെ പ്രഭാതത്തില്‍..!!

2008, ഡിസംബർ 29, തിങ്കളാഴ്‌ച

സദ്ദാമിന്നും ജീവിക്കുന്നൂ..!

സദ്ദാമിന്നും ജീവിക്കുന്നൂ...മനുഷ്യമനസ്സുകളില്‍
സാമ്രാജ്യത്വകിന്കരന്മാര്‍ക്കൊരു പേക്കിനാവായി...
ചെരിപ്പേറ് കൊണ്ടു മുഖം വികൃതമായ സായിപ്പിനെ
ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്കിതാ
ലോകജനത വലിച്ചെറിഞ്ഞിരിക്കുന്നൂ..!!
മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മേല്‍ വട്ടമിട്ടു പറക്കുന്നൂ
ചോരക്കലിതീരാത്ത യാന്കിക്കഴുകന്മാരീ ദിനങ്ങളിലും..
ഫലസ്തീനിലെ കുരുന്നുകളെ കുരുതി കഴിച്ച
ഇസ്രായേലിലെ നരാധമന്മാര്ക്കൂര്‍ജ്ജം കൊടുത്തതും മറ്റാരുമല്ലല്ലോ..
എല്ലാം ലോകപോലീസ് ചമയും അമേരിക്കന്‍ സാമ്രാജ്യത്വം..!
സദ്ദാമിനെ ദാരുണമായി തൂക്കിലേറ്റിയിട്ട്
രണ്ടു വര്‍ഷം തികയും വേളയില്‍,
സായിപ്പിന്റെ വിഴുപ്പ്‌ഭാണ്ഡത്തില്‍ കാണ്മൂ നാം
ചോരക്കറ പുരണ്ട കീറത്തുണികള്‍ മാത്രം..!
ആ വിഴുപ്പ്‌ പേറാന്‍ വിധിയ്ക്കപ്പെട്ടിരിക്കുന്നൂ
ഇന്ത്യയെ പണയപ്പെടുത്തിയ ഏറാന്‍മൂളികള്‍ ഭരണാധികാരികള്‍..!
പിറന്ന നാടിനെ ഒറ്റു കൊടുത്തവര്‍..
അവര്‍ക്ക്‌നല്‍കണം തിരിച്ചടി വൈകാതെ
സദ്ദാമിന്നോര്‍മ്മകള്‍ പുതുക്കുന്ന വേളയില്‍..!!

2008, ഡിസംബർ 20, ശനിയാഴ്‌ച

മദ്യകേരളം

കേരളത്തില്‍ ഒരു ആഘോഷക്കാലം കൂടി സമാഗതമായി.ക്രിസ്മസ്-നവവല്സരാഘോഷങ്ങളെ വരവേല്‍ക്കാന്‍ നാടും നഗരങ്ങളും ഒരുങ്ങുകയാണ്.ഒപ്പം കുടിയന്മാരുടെ വസന്തകാലവും വരവായി.ഓണം,വിഷു,ക്രിസ്മസ്,പുതുവല്‍സരം എന്നിവ മാത്രമല്ല ഈദാഘോഷങ്ങളും വിവാഹം മുതലായ മംഗളകര്‍മ്മങ്ങള്‍ പോലും കുടിച്ച് കൂത്താടാനുള്ളതാണെന്ന് മാലയാളി സമൂഹം മനസ്സില്‍ കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയം ചെയ്യുന്നു .കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്ത്ത(മുടിച്ച )മദ്യത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പത്രങ്ങളില്‍ വന്നത് നാമെല്ലാം വായ്ച്ചതാണ്.കുടിയുടെ കാര്യത്തില്‍ മറ്റുചില വിഷയങ്ങളിലെന്നപോലെ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്നാണു പറയപ്പെടുന്നത്‌.മഹാത്മജിയുടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സഹന സമരങ്ങളില്‍ മുഖ്യ പങ്ക് കള്ളുഷാപ്പ് പിക്കറ്റിങ്ങിനുണ്ടായിരുന്നു, കേരളത്തില്‍.എന്നാല്‍ ഇന്നാകട്ടെ മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍ നിര്‍ജ്ജീവമാണ് താനുംകേരളത്തിലെ ഗാന്ധിശിഷ്യനായ ഒരു മുന്‍മുഖ്യമന്ത്രി അധികാരമേറ്റു അധികം താമസിയാതെ ഒരു മെട്രോ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ വച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മദ്യസല്‍ക്കാരം നടത്തിയത് അന്ന് വിവാദമായിരുന്നു .ഇക്കാര്യത്തില്‍ മുന്മുഖ്യമന്ത്രി എ. കെ.ആന്റണിയെ അനുമോദിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.അദ്ദേഹമാണ് ധീരമായ നടപടിയിലൂടെ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഒരു പോംവഴിയല്ലെന്കില്‍ കൂടി ശക്തമായ ബോധവല്‍ക്കരണവും മറ്റും നടത്തി, മദ്യനിരോധനവും കേരളത്തില്‍ പരീക്ഷിച്ചു നോക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടതാണ്.മദ്യമാഫിയകളും രാഷ്ട്രീയക്കാരും തമ്മില്‍ നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന അവിഹിതബന്ധം ഇത്തരമൊരു നീക്കത്തിന് തടസ്സമാണെന്കിലും മദ്യപാനം കൊണ്ടു തരിപ്പണമായിതീര്‍ന്ന ,എണ്ണിയാലൊടുങ്ങാത്ത കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ അത് സഹായകമാവുക തന്നെ ചെയ്യും.

2008, ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

സഹയാത്രിക നീയെന്‍ കരളില്‍ കിനാവിന്റെ
സുധയിന്നൊരുക്കവേ മനമുല്ലസിക്കവേ ,
കുറിച്ചേനിരവിന്‍റെ ഹൃദയം മരവിക്കെ
വിറയ്ക്കും വിരലോടെയീവരി നിനക്കായി..!
തുന്പികളഴകിന്‍റെ പട്ടുടുപ്പണിഞ്ഞെന്നും
ഇമ്പമേകിടും കലാശാലയിലൊന്നിച്ചു നാം..!
മിഴിയില്‍ മഴവില്ല് തെളിയുന്നേരം നിന്റെ
മിഴിവാര്‍ന്നൊരാചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍,
ഇക്കലാലയം കണ്ടു മറന്ന സ്വപ്നങ്ങളില്‍
ഇക്കിളി കൂട്ടും കാട്ടുകിളിയായണഞ്ഞു നീ..!
കനകക്കിനാവുകള്‍ കോര്‍ത്ത മാലയുമായെന്‍
കോവിലില്‍ ആരാധനയ്ക്കെത്തിയവളല്ലേ സഖീ..?
സഹയാത്രികര്‍ നാമെത്തേണ്ടുമിടത്തെത്താന്‍
സഹിക്കാനിരിക്കുന്നു വേദനകളൊരായിരം..!
മറക്കാതിരുന്നെങ്കിലീയാത്ര തീരും മുമ്പേ
മരിയ്ക്കാതിരുന്നെന്കിലായിരം പ്രതീക്ഷകള്‍..!!

2008, ഡിസംബർ 18, വ്യാഴാഴ്‌ച

വൃക്ഷികക്കാറ്റ്

വൃക്ഷികക്കാറ്റെന്തേയിക്കുറി വരാന്‍ മടിച്ചത്..?
തമിഴകത്തിന്‍ തടങ്ങള്‍ താണ്ടിയും,
കല്ലടിക്കോടന്‍ മലമടക്കുകളെ തഴുകിയും,
വള്ളുവനാടിന്‍ ഗതകാല സ്മരണകളുണര്‍ത്തിയും,
ഞങ്ങള്‍തന്‍ തനുവും മനസ്സും തണുപ്പിക്കാന്‍
എന്തെ?ഇക്കുറി വന്നില്ല നീ വൃക്ഷികക്കാറ്റേ...?
മരം കോച്ചുന്ന തണുപ്പിന്നെവിടെ..?
മഞ്ഞ് പെയ്യുന്ന രാവുകളും...
കുളിര്‍ കോരിയിടുന്ന പുലരികളില്‍
കരിയിലകൂട്ടി തീകാഞ്ഞതിന്നോര്‍മ്മകള്‍ മാത്രം..
ഗൃഹാതുരത്വത്തിന്‍ ബാക്കിപത്രം..!
മാന്പൂക്കള്‍ തന്‍ നറുമണവും,
അണ്ണാറക്കണ്ണനും വരാതെയായ്
തെളിനീരൊഴുകും കാട്ടുചോലകളില്‍
മാനത്തുകണ്ണികളെ പരതി നടന്നു ഞാന്‍
കാലവും ഭൂമിയും മാറി മറിഞ്ഞതും,
കനിവിന്നുറവള്‍ വറ്റി വരണ്ടതും,
കിട്ടാക്കനികള്ക്കായലയും പഥികന്റെ
മാറാപ്പ് തട്ടിത്തെറിപ്പിച്ചതും കണ്ടു ഞാന്‍..!
വൃക്ഷികക്കാറ്റേ,നീ വരാതിരുന്നതില്‍
പരിഭവമുള്ളിലൊതുക്കി നിര്‍ത്തട്ടെ ഞാന്‍...

2008, ഡിസംബർ 16, ചൊവ്വാഴ്ച

സംവരണവിഷയത്തില്‍ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?


കേരള സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമായിരുന്ന ഒരു കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ചിരിയ്ക്കയാണല്ലൊ.സംവരണക്വാട്ടയുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന ഇരുപത് ഒഴിവുകള്‍ കണക്കാക്കിയുള്ള നിയമനരീതി മാറ്റി മൊത്തം ഒഴിവുകളില്‍ 50:50 അനുപാതത്തില്‍ നിയമനം നടത്താനാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌.ഇതിനെ മറികടക്കാനാണ് ചെയര്‍മാനടക്കം നാലുപേരുടെ ഭിന്നഭിപ്രായ കുറിപ്പുകളുണ്ടായിട്ടും, സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുവാന്‍ ഇപ്പോള്‍ പി എസ് സി തീരുമാനിച്ചിരിക്കുന്നത്.സംവരണാനുകൂല്യത്തിനര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന ഈതീരുമാനം എടുക്കാന്‍ ഏതാനും പി എസ് സി അംഗങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല .പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപെട്ട സംവരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കാറുള്ള സംവരണ വിരുദ്ധലോബിയെ തൃപ്തിപീടുത്താനാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് എന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിയ്ക്കുന്ന അനങ്ങാംപാറ നയവും ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനമെടുത്ത് പിന്നാക്ക സമുദായങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടാവാതിരുന്നത് സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നത് കൊണ്ടാണെന്ന് തോന്നുന്നു.മാത്രവുമല്ല ക്രീമിലയറിന്റെ പരിധി നാലര ലക്ഷം രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍,കേരളത്തിലും അതേ പരിധി ബാധകമാക്കുവാന്‍ ഇതിനായി നിയമിച്ച ജസ്റീസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും, സര്‍ക്കാന്‍ തീരുമാനം വൈകിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?ഏതായാലും വൈകിയ വേളയിലെങ്കിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെന്കില്‍ അത് നീതികേട്‌ മാത്രമായിരിക്കും.

2008, ഡിസംബർ 15, തിങ്കളാഴ്‌ച

ഉമര്‍ഖയ്യാം

ഞാനുമര്‍ഖയ്യാമിന്‍റെ ശിഷ്യനാണൊരു പ്രേമ-
കാവ്യത്തില്‍ പ്രപഞ്ചത്തിന്‍ സൌന്ദര്യം തുടിയ്ക്കുമ്പോള്‍
യുഗങ്ങള്‍ വിടര്‍ത്തിയോരിരുളിന്‍ മറയ്ക്കുള്ളില്‍
ഗദ്ഗദമെഴും ഗാനതരംഗങ്ങളിലെന്‍റെ
ദുഃഖങ്ങളകക്കാമ്പിന്‍ ചുടുനിശ്വാസങ്ങളെ
ഒതുക്കി നിര്‍ത്താനെല്ലാം മറക്കാന്‍ പഠിച്ചു ഞാന്‍..!
നിമിഷങ്ങള്‍തന്‍ ഗര്‍ഭപാത്രത്തിലുടല്‍പൂണ്ട
നിനവിന്‍ കുഞ്ഞുങ്ങളെ ജനിച്ചില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ പൂജിയ്ക്കുന്നൊരു പുത്തന്‍
പാനപാത്രത്തില്‍ തരും മുന്തിരിനീരിന്നൊപ്പം,
പാരീസിലൊരു നിശാക്ലബ്ബിലെന്‍ സങ്കല്പങ്ങള്‍
മാരിവില്ലൊളി ചാര്‍ത്തും സ്വപ്‌നങ്ങള്‍ സഹസ്രങ്ങള്‍..!
ഞാനുമര്‍ഖയ്യാമിന്റെ സുവിശേഷകന്‍ സഖി-
യെനിക്കായോരുക്കിയ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്നാല്‍
ഡാന്‍റെയില്‍, ബിയാട്രീസിലാവേശമുള്‍ക്കൊണ്ടുകൊണ്-
ടെന്‍റെതാം പറുദീസ തീര്‍ക്കുവാനൊരുങ്ങവേ,
കടിഞ്ഞൂല്‍ക്കനികളെ കാലത്തിന്‍ പുല്‍തൊട്ടിലില്‍
കനകക്കിനാക്കളെ പിറന്നില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ സ്നേഹിക്കുന്നൊരു വീണ-
ക്കമ്പിയിലനവദ്യ സംഗീത തരംഗങ്ങള്‍
താളലയങ്ങള്‍ നാദധാരകള്‍ ഹൃദയത്തില്‍
പുളകചാര്‍ത്തേകിടും മൂവന്തി മരവിക്കെ..!
മഞ്ഞുരുകീടും മധ്യാഹ്നങ്ങളിലുമര്‍ഖയ്യാം
തന്നൊരീക്കാവ്യത്തിന്റെ താളുകള്‍ മറിക്കവേ,
സാനിതന്നനവദ്യസാമീപ്യമൊരുക്കിയ
ഗാനലയത്തില്‍ നാദധാരയിലലിഞ്ഞു ഞാന്‍..!



2008, ഡിസംബർ 14, ഞായറാഴ്‌ച

മരതകദ്വീപ്

നടുക്കടലിലൊരു നൌകയിലൊഴുകുകയായ്
കര കാണാക്കടലില്‍ഞാനലയുന്പോള്‍,
അനന്തമീയലയാഴിയിലൊരു തുരുത്തെങ്കിലും
കാണുവാന്‍ കൊതിക്കുകയായ്...
ഇരുള്‍ മൂടിയോരെന്‍ മനസ്സിന്റെ
ജാലകങ്ങള്‍ ഞാന്‍ മലര്‍ക്കെ തുറക്കവേ,
മരതകദ്വീപില്‍ ചെന്നണയുമ്പോള്‍...
കടല്‍പക്ഷികള്‍ ചേക്കേറാനെത്തുമീ
ദ്വീപിലെയേകാന്തമാം കോണില്‍ ഞാനെന്നും
ഏകാനായിരിക്കുമ്പോള്‍ കൂട്ടിനായെനിക്കെന്നും
എന്റെ മൌനദുഃഖങ്ങളും നഷ്ടസ്വപ്നങ്ങളും മാത്രം..!
ഒരു സ്വാന്തനത്തിന്റെ തൂവല്‍സ്പര്ശത്തിനായ്
ആരെയോ കാത്തിട്ടിരിപ്പാണീ മരതകദ്വീപില്‍ ഞാന്‍...
വരുമാരെന്കിലുമൊരുനാളന്നെനിക്ക് മോചനം
ഈ ഏകാന്തതയുടെ തുരുത്തില്‍ നിന്നും,
വിട പറഞ്ഞെത്തും ഞാനാള്‍ക്കൂട്ടത്തില്‍
അന്നെന്നെപ്പുണരുക സ്നേഹവായ്പ്പോടെ
സ്വീകരിക്കുകയെന്നെ സദയം സഹജരേ...



2008, ഡിസംബർ 10, ബുധനാഴ്‌ച

വിട പറയുമ്പോള്‍

എന്റെ കാലടിപ്പാടിന്നടിയിലെ
മണ്ണിലസ്മല്‍ പ്രപഞ്ചമൊതുക്കിഞാന്‍..!
ചോര-ചൂടുള്ള ചോരയോഴുകുമെന്‍
ധീരമാം സിരയേറെ തുടിക്കവേ,
വണ്ടിക്ക് പിന്നില്‍ കുതിരയെ കെട്ടുന്ന
മണ്ടത്തരത്തിന്റെ തത്വശാസ്ത്രങ്ങള്‍ തന്‍
തോലുരിഞ്ഞ് കവലയില്‍ തൂക്കിയ
ജലവിദ്യയെന്‍ പൊയ്പ്പോയ നാളുകള്‍..!
ദൂരെ ദൂരെ ബൊളീവിയന്‍ കാടിനെ
കോരിത്തരിപ്പിച്ച വിപ്ലവകാരിയെ
നിത്യമോര്‍മ്മതന്‍ ജാലകത്തിന്കലൂ-
ടെത്തി നോക്കിയ നാളുകള്‍ നഷ്ടമായ്..
എങ്ങു മാനുഷനീതിതന്‍ കൈകളില്‍
ചങ്ങലക്കിട്ട് നിര്‍ത്തുമാ വേളയില്‍,
എന്റെ കൈകള്‍- കരുത്തുറ്റ കൈകളാല്‍
എന്റെ ചോര-പതയുന്ന ചോരയാല്‍
പുത്തനാമിതിഹാസം കുറിയ്ക്കുവാന്‍
കാത്തിരുന്ന ദിനങ്ങളിന്നെങ്ങുപോയ്?
കാലമേറെ നൂറ്റാണ്ടിനെ പേറ്റ്നോ-
വേറ്റ് ഭൂമിയിലിട്ടേച്ച് പോയനാള്‍
മര്‍ത്യരില്‍ മതം കുത്തിക്കയറ്റിയ
ശക്തിയേറും മയക്കുമരുന്നുകള്‍
വില്‍പ്പനയ്ക്കായണഞ്ഞ പുരോഹിത-
രല്പ്പനേരമെന്‍ മുന്നില്‍ പകച്ചു പോയ് ..!
പെണ്ണൊരുത്തിയൊരുക്കിയ വ്ല്മീക-
മിന്ന് മാമക ചിത്തത്തെ മൂടവേ,
മാലിനിയല പുല്കിപ്പടര്‍ന്നൊരാ
കാളിദാസന്റെ ഗീതികള്‍ മൂളി ഞാന്‍..!
എന്റെ ചുണ്ടില്‍ മദിര പകര്ന്നവ-
ളന്തിവിണ്ണിന്‍ തുടിപ്പ് പകര്‍ത്തിയോള്‍
സിഞ്ജിതമകക്കാമ്പിന്ന്‍റെ സംഗീത
നിര്ജ്ജരിയില്‍ തടവിലാക്കീടവേ,
വിശ്രമിക്കട്ടെ വിടപറയുന്നിതാ
വിപ്ലവാശംസ മാത്രം സഖാക്കളെ...

2008, ഡിസംബർ 7, ഞായറാഴ്‌ച

ബലിപെരുന്നാള്‍

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...
ഖലീലിബ്രാഹീമിന്‍ ത്യാഗത്തിന്‍ സ്മരണയുമായ്
ബലിപെരുന്നാളിതാ വീണ്ടും വന്നൂ...
റബ്ബിന്‍റെ കല്പ്പനായാലോമനപ്പുത്രന്റെ
തലയറുത്തീടാനൊരുങിയപ്പോള്‍,
ആലം ഉടയോന്റെ അരുളപ്പാടുണ്ടായി
ആരംഭമോനേയറുത്തിടേണ്‍ടാ...
ഇബ്രാഹിം നബിതങ്ങളൊരാടിനെ ബലി നല്കി
ഇസ്മായീല്‍ പുത്രന് പകരമായി..!
വിശ്വാസികളെന്‍പാടും മക്കയിലേക്കണയുന്നൂ
ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍...
ഇസ്ലാമിന്‍ തേജസ്സായെന്നും തിളങ്ങിയ
ഇബ്രാഹിം നബിയോര്‍ക്ക് സ്തുതിയോതുന്നൂ..!
ലബ്ബൈക്ക മുഴങ്ങുന്നൂ കഅബാശരീഫിന്‍കല്‍
റബ്ബിന്‍റെ തിരുമുമ്പില്‍ കുമ്പിടുന്നൂ...
ഈദിന്റെ സന്ദേശം നേരായ ദീനിന്റെ
പാതയിലേക്ക് നയിച്ചിടുമ്പോള്‍
തക്ബീര്‍ ധ്വനികളുയരട്ടെ വാനോളം
തൌഹീദിന്‍ ശബ്ദം മുഴങ്ങീടട്ടെ..!







2008, ഡിസംബർ 5, വെള്ളിയാഴ്‌ച

കുരുന്നുകളുടെ കൂട്ടക്കുരുതി


ഇന്നലെ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനു സമീപം പെരുമണ്ണില്‍ ഒമ്പത് കുരുന്നുകളെ കുരുതി കൊടുത്ത ദാരുണമായ സംഭവം നാടിനെയാകെ നടുക്കിയിരിയ്ക്കയാണ്.വൈകുന്നേരം നാലുമണിക്ക് സ്ഥലത്തെ എല്‍.പി.സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ പിന്നില്‍ നിന്നും വന്ന ഒരു വാന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഏഴും എട്ടും വയസ്സുള്ള ഒമ്പത് കുട്ടികളുടെ ജീവനാണ് നരാധമനായ ഒരു ഡ്രൈവറുടെ അശ്രദ്ധ മൂലം അകാലത്തില്‍ പൊലിഞ്ഞുപോയത്! ഇതില്‍ ഒരുകുട്ടി തന്റെ വീട്ടിന്റെ വിളിപ്പാടകലെ എത്തിയപ്പോള്‍ അമ്മയുടെ കണ്‍മുമ്പിലാണ് പിടഞ്ഞു മരിച്ചത്.ചോര തളം കെട്ടി നില്ക്കുന്ന റോഡില്‍ കുട്ടികളുടെ ബാഗും ചെരുപ്പുകളും മറ്റും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു.കണ്ണൂരിലെ എകെജി ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും എത്തിയവരൊക്കയും വിതുമ്പി കരയുകയായിരുന്നു.മൂന്നു കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.മുഖ്യ മന്ത്രിയും സഹമന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ജനനായക്ന്മാരെല്ലാം ആശ്വാസ വാക്കുകളുമായി കുതിച്ചെത്തിയെന്‍കിലും ഇനിയും ഇതു പോലുള്ള നരഹത്യകള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനുള്ള ശക്തമായ നടപടികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്റസ് സമ്മേളനത്തിലേക്ക് ലോറി ഇരച്ചു കയറി നിരവധി പേരുടെ ജീവനെടുത്തത് നാമൊന്നും മറന്നിട്ടില്ല.ഈ സംഭവത്തില്‍ ഉള്‍പെട്ട ഡ്രൈവര്‍ മയങ്ങിപ്പോയത് കൊണ്ടാണ് അപകടമുണ്ടായതെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും മറ്റും അധികൃതര്‍ പറയുന്നുന്ടെന്കിലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു കൊലയാളികള്‍ രക്ഷപ്പെടുകയാണ് പതിവ്.നമ്മുടെ നിരത്തുകളിലെ മനുഷ്യക്കുരുതി തടയാന്‍ സര്ക്കാരിന്റെ ഭാഗത്ത് നിന്നു എന്ത് നടപടികളാണ് ഉണ്ടാവാന്‍ പോകുന്നത് എന്നാണു കേരളം ഉറ്റുനോക്കുന്നത്.

2008, നവംബർ 12, ബുധനാഴ്‌ച

സിദ്ധാര്‍ത്ഥന്‍


ബോധിവൃക്ഷത്തണലിലിരിയ്ക്കയായ്
സിദ്ധാര്‍ത്ഥ രാജകുമാരന്‍
ജനിമൃതികള്‍ക്കിടയിലായ്ക്കാണുന്ന
ജീവിതപ്പൊരുള്‍ തേടി!
ഉറ്റവരുടയവരാരോരുമറിയാതെ
അറ്റമില്ലാത്തതാം വഴിയില്‍,
അലയുന്നിതവസാനമെത്തിപ്പെടുന്നതോ
ബോധിമരത്തിന്‍റെ ചോട്ടില്‍!
ഉത്തരം കിട്ടാത്ത സമസ്യകള്‍ കൊണ്ടന്ന്
ഹൃത്തടം വിങ്ങുകയായി!
മോഹങ്ങളൊക്കെ വെടിഞ്ഞിട്ടറിവിന്‍റെ
തൂവല്‍സ്പര്‍ശവും കാത്ത്,
ഒറ്റയിരിപ്പാണീ ബോധിത്തണലിലെ
കാറ്റിന്റെ മര്‍മ്മരം കേള്‍ക്കാന്‍!
വിശ്വപ്രകൃതിയെ വരുതിയിലാക്കിയ
ശക്തിമാനാരെന്നറിയാന്‍,
പ്രപഞ്ചരഹസ്യങ്ങളിലൂളിയിട്ടെത്തുന്ന
ചിന്തകള്‍ക്കന്ത്യമില്ലല്ലോ!
ദുഃഖങ്ങലന്യര്‍തന്‍ദുഃഖങ്ങളത്റയും
ഏറ്റുവാങ്ങുന്നതിലൂടെ,
ബുദ്ധനായ് തീരുന്നു സ്നേഹപ്രഭ ചൂടി
സിദ്ധാര്‍ത്ഥ രാജകുമാരന്‍ !









2008, നവംബർ 10, തിങ്കളാഴ്‌ച

ഓഹരി കമ്പോളങ്ങളെ കരകയറ്റുന്നത് പൊതുസമൂഹത്തിന്റെ ചിലവില്‍ വേണോ?

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായ സ്വാഭാവിക തകര്‍ച്ചയില്‍ നിന്നും ഇന്ത്യന്‍ വിപണികളെ രക്ഷിക്കുന്നതിന് നവലിബറലിസത്തിന്‍റെയും ധനമുതലാളിത്തത്തിന്റെയും വക്താക്കളായ ഭരണാധികാരി വര്‍ഗ്ഗം ശ്രമം ആരംഭിച്ചിരിക്കുന്നു.സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ത്തയെയോ,വളര്‍ച്ചാനിരക്കിനെയോ ഒട്ടും ബാധിക്കില്ലെന്ന് വീമ്പിളക്കിയ ചിദംബരവും കൂട്ടാളികളും ഇപ്പോള്‍ ഓഹരി കമ്പോളങ്ങളിലെ ഊഹക്കച്ചവടക്കാരെ സഹായിക്കുന്നതിനു പെടാപ്പാട് പെടുകയാണ്.റിപ്പോ നിരക്ക് കുറച്ചും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും
മറ്റുമുള്ള നടപടികള്‍ കൊണ്ട് കാര്യമായ ഫലം ഉണ്ടായിട്ടില്ല.സെന്‍സെക്സും നിഫ്റ്റിയും വീണ്ടും വീണ്ടും താഴോട്ട് പോയത് ഇതിന് തെളിവാണ്.ജനസംഖ്യയില്‍ വെറും 2 % വരുന്ന പ്രമാണി വര്‍ഗ്ഗത്തെ സഹായിക്കുന്നത് ബാക്കിയുള്ള 98% ത്തിന്റെ ചിലവില്‍ വേണോ എന്നാണു ചോദിക്കാനുള്ളത്.ചില സ്വകാര്യ ബേന്കുകളെ രക്ഷപ്പെടുത്തുന്നതിന് പൊതു മേഖലാ ബേന്കുകളില്‍നിന്നും വാരിക്കോരി വായ്പകള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.
മൂലധനത്തിന്റെ അഭാവമല്ല മറിച്ചു അതിന്റെ സാന്നിധ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമ്പത്ത് സമൂഹത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈകളില്‍ കുമിഞ്ഞു കൂടിയതായി കാണാം.അമേരിക്കയിലെ മൊത്തം സമ്പത്തിന്റെ 71%വും കേവലം 10% വരുന്ന സമ്പന്നവര്‍ഗ്ഗത്തിന്റെ കൈവശമാനെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ സദൃശങ്ങളായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്കിലും സ്വിസ് ബേന്കിങ്ങ് അസോസിയേഷന്‍റെ 2006 ലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അവരുടെ ബേന്കുകളില്‍ നിക്ക്ഷേപതിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണെന്നതാണ്.ഇതു 1456 ബില്യണ്‍ ഡോളറാണെന്ന് കാണുമ്പോള്‍ ആരും തലകറങ്ങി വീണു പോകും.കേന്ദ്ര ബഡ്ജറ്റില്‍ കാര്ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 60000 കോടി അനുവദിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ അതേ സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയ്ക്കു നല്കിയ 297,500 കോടിയുടെ ഇളവുകള്‍ കാണാതെ പോയി. സാമ്പത്തിക പ്രതിസന്ധിയെ പെരുപ്പിച്ചു കാണിച്ചു പൊതു ഖജനാവ് ഊറ്റിയെടുക്കുന്ന മുതലാളി വര്‍ഗ്ഗത്തിന് അവരുടെ പകല്കൊള്ളയ്ക്ക് ഓശാന പാടുന്ന കുത്തക മാദ്ധ്യമങ്ങളും,മുതലാളിത്തവ്യവസ്ഥയ്ക്ക് അന്ത്യകൂദാശ നടത്താനൊരുങ്ങുന്ന ഇടതു പക്ഷങ്ങളും കഥയറിയാതെ ആട്ടം കാണുകയാണ്.

2008, നവംബർ 8, ശനിയാഴ്‌ച

സാഹിത്യകാരന്മാര്‍ സംയമനം പാലിക്കണം

ാഹിത്യകാരന്മാര്‍ സാംസ്കാരിക നായകന്മാര്‍ കൂടിയാണല്ലോ.അവരുടെ പദവിയ്ക്ക് ചേര്ന്ന പെരുമാറ്റം ജനങ്ങള്‍ അവരില്‍നിന്നും പ്രതീക്ഷിയ്ക്കുന്നു.ആ പ്രതീക്ഷയ്ക്ക് വിപരീതമായ വാക്കുകള്‍ അവരില്‍ നിന്നും പുറത്ത് വരുമ്പോള്‍ അത് വിവാദമാകുന്നു.ഈയിടെ എം.മുകന്ദനും ടി.പത്മനാഭനും വി എസിനേയും എം .ടിയേയും തരംതാഴ്ത്തുന്ന മട്ടില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിര് കടന്നതായിപ്പോയി.മുകുന്ദനും പത്നാഭനും മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രിയപ്പെട്ട കഥാകാരന്മാരാണ്.അതുപോലെത്തന്നെ പുന്നപ്ര-വയലാര്‍ സമരനായകന്‍ വി എസിനെയും കേരളീയ സമൂഹം എന്നും നെഞ്ചിലേറ്റിയ വിശ്വസാഹിത്യകാരന്‍ എംടിയെയും ജനങ്ങള്‍ ആദരിയ്ക്കുന്നു.
കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് കൂടിയായ എം.മുകുന്ദന്‍ വിഎസിനെ കാലഹരണപ്പെട്ട പുണ്യവാളനായി ചിത്രീകരിച്ചുകൊണ്ട് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ വിഎസിനെ ഇകഴ്ത്തികെട്ടാനും പിണറായിയെ പുകഴ്തുവാനുമാണ് ശ്രമിയ്ക്കുന്നത്. എന്നാല്‍ സഖാക്കള്‍ വിഎസും പിണറായിയും സിപിഐ എമ്മിന്‍റെ കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന ജനനായകന്മാരാണെന്ന് മുകുന്ദനറിയാത്തതല്ല.അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുവാനല്ല ഇവിടെ മുതിരുന്നത്.വിഎസിന്റെതായി വന്ന പ്രതികരണം ശ്രദ്ധിയ്ക്കുക "ഓരോര്‍ത്തര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാകും".
മലയാളസാഹിത്യകാരന്മാരില്‍ രചനാവൈഭവം കൊണ്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട കഥാകാരനാനാണ് ടി.പത്മനാഭന്‍.വിവാദ പ്രസംഗങ്ങള്‍ നടത്തുന്നതിലും അദ്ദേഹം താത്പര്യം കാണിക്കാറുണ്ട്.കഴിഞ്ഞ ദിവസം സാഹിത്യ പരിഷത്തിന്റെ ഒരുചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം എംടിയെ സംസ്കാരശൂന്യമായ രീതിയില്‍ കടന്നാക്രമിക്കുകയുണ്ടായി.എംടിയുടെ കീഴില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സിനിമാഷൂട്ടിംഗ് മാത്രമാണ് നടക്കുന്നതെന്നും ചലച്ചിത്ര പ്രവര്‍ത്തകരെ അവിടെ വിളിച്ചു ആദരിക്കുന്നുവെന്നും മറ്റുമാണ് പത്മനാഭന്‍ തട്ടിമൂളിച്ചത്.മലയാള സിനിമാ ലോകത്ത് വളരെ പെട്ടെന്ന് ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകന്‍ ശ്യാമപ്രസാദിനെ തുഞ്ചന്‍ പറമ്പില്‍ വച്ചു പൊന്നാടയണിയിച്ചത് അദ്ദേഹം ഡയരക്ടറായ അമൃതാ ടിവിയില്‍ എംടിയുടെ കഥകള്‍ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ടാണെന്ന പരാമര്‍ശം വളരെ തരംതാണതായിപ്പോയി!സഹപ്രവര്‍ത്തകരെ പറ്റിയും, ജനനേതാക്കളെ പറ്റിയും അപവാദങ്ങള്‍ പ്രചരിപ്പിക്കാതെ സംസാരത്തില്‍ മിതത്വം പാലിച്ചാല്‍ കൂടുതല്‍ നന്നാകുമെന്ന് മാത്രം പറയട്ടെ!!

ഒബാമയുടെ ചരിത്രവിജയം ബുഷ്ഭരണത്തിനെതിരെയുള്ള വിധിയെഴുത്ത്


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബരാക് ഒബാമയുടെ തകര്‍പ്പന്‍ വിജയം, കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ജോര്‍ജ്ജ് ബുഷ് തുടര്‍ന്ന് വന്ന വികല നയങ്ങള്‍ക്കും,ദുര്ഭരണത്തിനുമെതിരെ അമേരിക്കന്‍ ജനത നല്കിയ കനത്ത തിരിച്ചടിയായി. വളരെക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലെല്ലാം താന്‍ മാറ്റത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ഒബാമയുടെ വാഗ്ദാനം യുഎസിലെ എല്ലാ വിഭാഗങ്ങളിലും പെട്ട സമ്മതിദായകര്‍ അംഗീകരിച്ചിരിയ്ക്കയാണ്.ബുഷിന്റെ ആഭ്യന്തര-വിദേശ നയങ്ങളുടെ ഫലമായി പൊറുതി മുട്ടിയ ജനങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കൈനിന്‍റെ കള്ളപ്രചരണങ്ങളെയെല്ലാം തള്ളി, ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്ഗ്ഗക്കാരനെ പ്രസിഡന്‍റാക്കുക വഴി അമേരിക്കന്‍ ജനത തങ്ങളുടെ ഉയര്ന്ന ജനാധിപത്യമൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയും 45 വര്‍ഷങ്ങള്‍ മുമ്പ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കണ്ട സ്വപ്നങ്ങളെ സാക്ഷാല്ക്കരിയ്ക്കുകയും ചെയ്തിരിക്കുന്നു.മാറ്റത്തിന് ശ്രമിക്കുന്ന ഒബാമയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നു ഇപ്പോള്‍ തന്നെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു.വര്‍ണ്ണവെറിയന്‍മാര്‍ ഒബാമയുടെ ജീവന്‍ അപകടപ്പെടുത്തുവാന്‍ ഗൂഡാലോചന നടത്തിയതും,ഇറാനുമായി സംഭാഷണമാവാമെന്ന അഭിപ്രായത്തിനെതിരെ ഇസ്രായേലിന്റെ പ്രതികരണങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പ്രതിസന്ധിയിലായ സാമ്പത്തികരംഗത്തെ എങ്ങിനെ കര കയറ്റുമെന്നും,ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാന്‍ ഒബാമയ്ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്നുമാണ് വരും നാളുകകള്‍ തെളിയിക്കാന്‍ പോവുന്നത്.




2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പ്രിയദര്‍ശിനിക്ക് പ്രണാമം


യമുനാ തീരത്തിലെ മണ്‍തരി ചുവപ്പിച്ച
നിമിഷങ്ങളില്‍ കൊടും പാതകമാവര്‍ത്തിപ്പൂ..!
വ്യാഴവട്ടങ്ങള്‍ മൂന്നു കൊഴിഞ്ഞു പോയെന്കിലും
അഴലിന്‍ മുറിവുകള്‍ കരിഞ്ഞില്ലിന്നോളവും..!
വെടിയുണ്ടകള്‍ മതഭ്രാന്തിന്റെ തീനാമ്പുക-
ലിടനെഞ്ചിലായ് ചോരപ്പൂവുകള്‍ വിരിയിക്കെ
രാമരാജ്യത്തെ സ്വപ്നം കണ്ടൊരാ മഹാത്മാവിന്‍
തൂമിഴിക്കോണില്‍ തങ്ങും ചുടുനീര്‍ക്കണങ്ങളില്‍,
പ്രതിബിംബമായ് പുനര്‍ജ്ജനിച്ചൊരാവേശമാം
പ്രിയദര്‍ശിനിയാമ്മേ, വേര്‍പിരിഞ്ഞുവോ വേഗം..!
ചരിത്രം മരവിച്ചു നില്‍ക്കുമീ കവലയില്‍
തരിച്ചു നില്ക്കും ഞങ്ങള്‍ക്കാരിനി വഴി കാട്ടും?
മാനിഷാദകള്‍ ശാന്തിമന്ത്രമായുരുവിട്ട
മാമുനി വിരചിച്ച പൈതൃകം മറന്നെന്നോ?
താവകഗേഹത്തിലെ പുല്‍ത്തകിടിയില്‍ ചോര-
പ്പൂവുകള്‍ മൊട്ടിട്ടതെന്‍ മിഴിയില്‍ തെളിയുമ്പോള്‍,
കാല്‍വരിക്കുരിശിന്മേല്‍ പ്രാണനെയുടക്കിയ
ദൈവപുത്രനെക്കൊന്ന ചരിത്രമാവര്‍ത്തിപ്പൂ..!
ഈയുഗപ്പിറവിയിലാര്‍ഷഭാരതത്തിന്‍റെ
വീഥിയില്‍ തെളിഞ്ഞെത്ര കല്‍വിളക്കുകള്‍ കെട്ടൂ..!
മൌനദുഃഖവും പേറിയിരുളിന്‍ ഗുഹാമുഖ-
ത്തലയും പഥികരെയാരിനി നയിക്കുവാന്‍?
ഇന്ത്യയെ വീണ്ടും വെട്ടി നുറുക്കുവാനനസ്യൂതം
സിന്ധുവിന്‍ തടങ്ങളില്‍ പോര്‍ വിളി മുഴങ്ങുമ്പോള്‍,
ഹിമവല്‍ സാനുക്കളില്‍ പ്രതിധ്വനിച്ചൊരാ ശബ്ദം
ഇനിമേലീനാടിന്‍റെ കാതുകള്‍ക്കുത്തേജകം..!
യമുനാനദിയിലെയലമാലകള്‍ തോറും
നിമിഷം കനം തൂങ്ങി നില്‍ക്കുമീ മുഹൂര്‍ത്തത്തില്‍
പ്രിയദര്‍ശിനിയാമമ്മേ,യുഗശില്‍പ്പിയാം തായേ,
പ്രണമിക്കുന്നൂ ഞങ്ങള്‍ നിറകണ്ണുകളോടെ..!
പിന്‍കുറിപ്പ്-ഒക്ടോബര്‍ 31 ശ്രീമതി ഇന്ദിരാഗാന്ധി
തന്റെ അംഗരക്ഷകന്‍റെ വെടിയുണ്ടകളാല്‍
നിഷ്ഠൂരമായി വധിക്കപ്പെട്ട ദിനം വീണ്ടും
വന്നെത്തി.ഇപ്പോഴും മനസ്സില്‍ മായാതെ
കിടക്കുന്ന പ്രിയദര്‍ശിനിയുടെ ഓര്‍മ്മകള്‍ക്ക്
മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു! ഈ കവിത
1984 ഡിസംബര്‍ 2 ന്റെ കേരള കൌമുദി
വീക്കെന്‍ഡ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതും,
ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം
ചെയ്തതുമാണ്.

2008, ഒക്‌ടോബർ 26, ഞായറാഴ്‌ച

ഗോപുരങ്ങള്‍ കുലുങ്ങുമ്പോള്‍


അങ്ങകലെ
അമേരിക്കന്‍ ഐക്യനാടുകളില്‍
മുതലാളിത്തത്തിന്റെ ദന്തഗോപുരങ്ങള്‍
ഇളകിയാടുന്നു...!
വാള്‍ട്ട് സ്ട്രീറ്റില്‍ ഓഹരിസൂചികകള്‍
താഴോട്ട്...താഴോട്ട്
യൂറോപ്പിലെ നഗരപ്രാന്തങ്ങളിലും
സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍
മെല്ലെ മെല്ലെ തകര്‍ച്ചയുടെ
നാന്ദി കുറിക്കുമ്പോള്‍,
മുതലാളിത്ത പാത മനസ്സാവരിച്ച
ഇന്ത്യയടക്കമുള്ള
മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക്
എങ്ങനെ രക്ഷപ്പെടാന്‍ കഴിയും?
മന്‍മോഹന്‍ സിംഗും, ചിദംബരംസ്വാമിയും,
ആര്‍ ബി ഐ യും പറയുന്നതെല്ലാം
പാഴ്വാക്കുകള്‍ മാത്രമെന്ന്
പാതാളത്തിലേക്ക്‌ പതിക്കുന്ന
നമ്മുടെ ഓഹരി മാര്‍ക്കറ്റുകള്‍
വിളിച്ചു പറയ്ന്നത് കേള്‍ക്കുന്നില്ലേ ?
സെന്‍സെക്സിന്‍റെയും, നിഫ്റ്റിയുടെയും
നട്ടെല്ലൊടിയുന്നതും നാം കാണുന്നു...!
ചിലര്‍ പറയുന്നു ചീന രക്ഷപ്പെടുമെന്ന്
എന്നാലത് വ്യാമോഹം മാത്രമെന്ന്
കാലം തെളിയിക്കുന്നു...
കമ്മ്യൂണിസത്തില്‍ വെള്ളം ചേര്‍ത്താല്‍
മുതലാളിത്തത്തെ മുറുകെ പുണര്‍ന്നാല്‍
ഒരു സോവിയറ്റ് ചിത്രം മുന്പിലില്ലേ...?
ദാസ് കാപിറ്റല്‍ വായിച്ചു നോക്കാന്‍
പോപ്പ് തിരുമേനിയരുളിച്ചെയ്തത്
ചരിത്രത്തിന്റെ നിയോഗമത്രേ...!






2008, ഒക്‌ടോബർ 11, ശനിയാഴ്‌ച

ആണവക്കരാറും ഇന്ത്യന്‍ ജനാധിപത്യവും

ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ യാഥാര്‍ത്യമായിരിക്കയാണല്ലോ.ഈ അവസരത്തില്‍ കരാറിന്റെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് അമേരിക്ക അവരുടെ ജനാധിപത്യപരമായ എല്ലാ മര്യാദകളും പാലിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുമാണ് മുന്നോട്ടു പോയതെന്കില്‍ ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യക്ക് അങ്ങിനെയൊരു നടപടിക്രമം പാലിക്കാന്‍ കഴിഞ്ഞില്ലന്നതാണ്.ഇക്കാര്യത്തില്‍ യു എസ് പ്രസിഡണ്ട്‌ ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം.അമേരിക്കയിലെ ജനപ്രതിനിധിസഭകളായ സെനറ്റിലും മറ്റും തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷ പിന്തുണയില്ലെന്നറിഞ്ഞിട്ടും എല്ലാ സഭകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതും അവസാനം അനുകൂല തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞതും ആ രാജ്യത്ത് നിലനില്‍ക്കുന്ന ഉത്തമമായ ജനാധിപത്യ മൂല്യങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.എന്നാല്‍ മന്‍മോഹന്‍ സിംഗാവട്ടെ പാര്‍ലിമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളെയോ,തന്റെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ ഇടതു പക്ഷ പാര്‍ട്ടികളെയോ വിശ്വാസത്തിലെടുക്കാത്ത തികച്ചും ഏകാധിപത്യ പരമായ സമീപനമാണ് സ്വീകരിച്ചത്.ഏറ്റവുമൊടുവില്‍ കരാറിന്റെ പേരില്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ വിശാസവോട്ട്‌ നേടാന്‍ വിളിച്ചു ചേര്‍ത്ത ലോകസഭാ സമ്മേളനത്തില്‍ നല്കിയ ഉറപ്പുകള്‍ പോലും പാലിക്കാതെ പാര്‍ലിമെന്‍റ് സമ്മേളനം മരവിപ്പിക്കുകയാണ് ചെയ്തത്.123 കരാറിന്‍റെ നേട്ടകോട്ടങ്ങളെ കുറിച്ചുള്ള വാദപ്രതിവാദത്തിനിടയില്‍ വരും നാളുകളില്‍ ഈ വിഷയം കൂടി സജീവ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതാണ്.

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കറുത്ത ദിനം

ഒറ്റപ്പെടുത്തുക ഒററുകാരാണിവര്‍
വിറ്റു തുലയ്ക്കുന്നു യാന്കികള്‍ക്കിന്ത്യയെ
പിറന്ന നാടിനെ പണയപ്പെടുത്തിയ
കറുത്ത ദിവസമാണീദിനമോര്‍ക്കുക
ഗാന്ധിയും ജവഹറും വല്ലഭായ് പട്ടേലും
ഇന്ത്യക്ക് നല്കിയ സ്വാശ്രയ വീക്ഷണം
ബുഷിന്റെ കാല്ക്കീഴിലടിയറ വെച്ചവര്‍
വിഷവിത്തുകള്‍ നാടിന്‍ ശാപമാണോര്‍ക്കുവിന്‍
ആരിവര്‍ക്കേകിയീക്കൊടുംചതി ചെയ്യുവാന്‍
ഊരാക്കുടുക്കില്‍ പെടുത്തിയീ നാടിന്‍റെ
പരമാധികാരത്തെ അധിനിവേശകാര്‍ക്ക്
പണയപ്പെടുത്തുവാനധികാരമണിയണം!
നാടിന്റെ സമ്പത്ത് ചോര്‍ത്തി കൊടുക്കുവാന്‍
നാളേക്കൊരുക്കങ്ങള്‍ കൂട്ടുന്നിതിപ്പോഴേ!
മുതലാളി വര്ഗ്ഗത്തിനൊത്താശ ചെയ്യുന്ന
വേതാളരൂപങ്ങളാടിത്തിമര്‍ക്കയായ്!
മാറ്റത്തിന്‍ കേളികൊട്ടുയരണം നാടിനെ
ഒറ്റിക്കൊടുത്തോരെയൊറ്റപ്പെടുത്തണം!



2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

വിദ്യാരംഭം

ഹരിശ്രീ കുറിയ്ക്കട്ടെ കുഞ്ഞേ നിന്‍ നാവിന്‍ തുമ്പില്‍
അറിവിന്‍ തേന്‍ തുള്ളികാളാവോളം നുകരുവാന്‍!
സരസ്വതി വിളയാട്ടങ്ങളെന്നെന്നും നിലനില്‍ക്കാന്‍
സദയമുണ്ടാവണേ ദേവിതന്‍ കടാക്ഷങ്ങള്‍...
വിരല്‍തുന്പാലാദ്യക്ഷരിയെഴുതുകയറിവിന്റെ
വിളക്കായ് ജ്വലിയ്ക്കുവാനവസരമുണ്ടാകണം!
അമ്മേ മൂകാംബികേ,ഭാവിയിലറിവിന്‍റെ
അമൃതം നുകരുവാന്‍ കനിവേകണം തായേ...
കുടജാദ്രിയില്‍ വാഴുമമ്മതന്‍ സവിധത്തില്‍
കുടികൊള്ളും ചൈതന്യത്താല്‍ നിന്നുള്ളം നിറയുമ്പോള്‍
അക്ഷരകുസുമങ്ങള്‍ മനസ്സില്‍ വിരിയിക്കാന്‍
തല്‍ക്ഷണമനുഗ്റഹം നല്‍കിടും ജഗദംബിക!
ജ്ഞാനസ്വരൂപിണി ദേവിതന്‍ സാന്നിദ്ധ്യത്തില്‍
ദശമിതന്‍ തിരുനാളില്‍ കുഞ്ഞേ നിന്‍ നാവിന്‍ തുമ്പില്‍
ആദ്യാക്ഷരങ്ങള്‍ കുറിച്ചറിവിന്‍ സോപാനത്തില്‍
വിദ്യാദേവിതന്‍ മുമ്പിലാനയിക്കട്ടെ നിന്നെ
സരസ്വതീമണ്ഡപത്തില്‍ ദിവ്യസംഗീതം കേള്‍പ്പൂ
സൌപര്‍ണികാതീര്‍ത്ഥമതേറ്റ് പാടീടുന്നൂ...
ആസുരതയെ വെല്ലാനംബികേ കനിയണം
തിന്മകള്‍ക്കെതിരെയായ് നമകള്‍ ജയിക്കണം!









2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

അന്നും ഇന്നും

1.സദ്യ
അന്ന്
അരി പുഴുങ്ങി
ഉപ്പും കൂട്ടി തിന്നുമ്പോള്‍,
ഒരു കാ‍ന്താരി മുളക് കൂടി കിട്ടിയാല്‍
ഊണ് കുശാലായി
എന്നാലിന്നോ?
നിറപറയരിച്ചോറും
പലതരം കറികളും പഴവും പപ്പടവും
പ്രഥമനും പാല്‍പ്പായസവും
മൃഷ്ടാന്നം കഴിഞ്ഞ്
വീശാനൊരു പെഗ്ഗ്
വിദേശിയും കൂടി കിട്ടിയാലേ
സദ്യ അടിപൊളിയാവൂ..!
2.നേതാവ്
അന്ന്
അണികളെ നയിക്കുന്നവന്‍ നേതാവ്
മുറി ബീഡിയും കട്ടന്‍ ചായയും
മുഷിഞ്ഞ വേഷവും
കക്ഷത്തിലൊരു ഡയറിയും
ലക്ഷണങ്ങള്‍..!
എന്നാലിന്നോ?
അണികളെ ചതിയ്ക്കുന്നവന്‍ നേതാവ്..!
മണിമാളികയും പരിവാരങ്ങളും
എസി കാറും ലാപ്ടോപ്പും
പഞ്ചനക്ഷത്രങ്ങളില്‍ അന്തിയുറക്കവും
അടയാളങ്ങള്‍..!
3.പാട്ട്
അന്നത്തെ
പാട്ടിനെന്തോരിമ്പമായിരുന്നു!
കേട്ടാലും കേട്ടാലും മതിവരില്ല...
കായലരികത്ത് വലയെറിഞ്ഞപ്പോള്‍
വള കിലുക്കിയ സുന്ദരീ...............
ഇന്നത്തെ പാട്ടുകളോ?
അര്‍ത്ഥമില്ലാത്ത ജല്‍പ്പനങ്ങള്‍!
കേള്‍ക്കുന്ന മാത്രയില്‍ കാത് പൊത്തും
ഇഷ്ടമല്ലെടാ...എനിയ്ക്കിഷ്ടമല്ലെടാ.....
...........................................













2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

മഹാത്മാവിന് സ്തുതി...


ഒറ്റമുണ്ടുടുത്ത്, സഹനത്തിന്‍ കവചമണിഞ്ഞ്,
സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ,
സമരപാതയില്‍ വടിയുമൂന്നി
നടന്നുനീങ്ങിയ മഹാത്മാവിന് സ്തുതി!
വ്യാജഗാന്ധിമാര്‍ അരങ്ങ് തകര്‍ക്കുമ്പോള്‍,
ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തില്‍
കയറിപ്പറ്റിയ പാളത്താറുടുത്ത ഗോസായിമാര്‍
അര്‍ദ്ധനഗ്നനായ ഫക്കീറിനെ
എങ്ങിനെയോര്‍മ്മിക്കാന്‍?
അങ്ങ് മനസ്സിലോമനിച്ച ഗ്രാമസ്വരാജും
സ്വാശ്രയഭാരതവുമിന്ന് ഏട്ടില്‍ മാത്രമൊതുങ്ങിയത്
സ്വാതന്ത്ര്യാനന്തരം അധികാരം കൈപ്പറ്റിയ
കറുത്ത സായിപ്പന്മാരുടെ അമാന്തം
കൊണ്ടാണെന്നും ഞങ്ങളറിയുന്നു!
മഹാത്മാവേ,താങ്കളുടെ മെലിഞ്ഞുണങ്ങിയ
നെഞ്ചിലേക്ക് വെടിയുണ്ടകള്‍ ചീറ്റിയ
നാഥൂറാം ഗോഡ്സേമാര്‍ മഹത്വവല്‍ക്കരിയ്ക്കപ്പെടുമ്പോള്‍,
നഷ്ട്ടപ്പെടുന്നത് നാടിന്റെ മതേതര സന്കല്‍പ്പമല്ലോ!
മതമൈത്രിയ്ക്ക് വേണ്ടി ജീവിയ്ക്കുകയും
മരിയ്ക്കുകയും ചെയ്ത മഹാത്മാവിന്റെ
ജന്മദിനവേളയില്‍ പോലും
ഒറീസ്സയിലും കര്‍ണ്ണാടകത്തിലും
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു...
പള്ളികള്‍ ചുട്ടെരിയ്ക്കപ്പെടുന്നു!
മഹാത്മാവിന്‍റെ ഭാവനയില്‍ തെളിഞ്ഞ ഭാരതമെവിടെ?
അക്രമികള്‍ വേതാളനൃത്തമാടുന്ന
വര്‍ത്തമാനകാല യാഥാര്‍ത്യങ്ങളെവിടെ?
ഉത്തരം കിട്ടാത്ത ചോദ്യമായിന്നും
മനസ്സിനെ മഥിയ്ക്കുന്നു...
നാടിതിന്‍ ഗതികേടോര്‍ത്തീടുന്പോള്‍!




2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

പെരുന്നാള്‍ പുലരിയില്‍...

ഈദുല്‍ഫിതറിന്റെ നാളണഞ്ഞൂ
ഇസ്ലാമിന്‍ പുണ്യദിനവും വന്നൂ...
പടിഞ്ഞാറെ മാനത്തോരന്‍പിളി പൊങ്ങി
പള്ളികളില്‍ തക്ബീറിന്‍ ധ്വനി മുഴങ്ങി
അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്
പരിശുദ്ധ റമളാനും വിട പറഞ്ഞു
പെരുന്നാളിന്‍ തിങ്കളുദിച്ചുയര്‍ന്നു...
ഈത്തപ്പഴത്തിന്റെ നാട്ടില്‍ നിന്നും
അത്തറിന്‍ പരിമളമെത്തിടുന്‍പോള്‍,
മുത്ത് റസൂലന്ന് കാട്ടിത്തന്ന
സത്യത്തിന്‍ നേര്‍വഴി പിന്തുടര്‍ന്നോര്‍
ഈമാനുറപ്പിച്ച് മുന്നേറുമ്പോള്‍ ,
ഈടുറ്റ നേട്ടങ്ങള്‍ സ്വന്തമാക്കും!
ഫിതര്‍ സക്കാത്തും കൊടുത്തിടേണം
വിധി പോലെയെല്ലാം നടത്തിടേണം..
മൈലാഞ്ചിയണിയുന്ന മന്കകള്‍ക്ക്
മൈക്കണ്ണില്‍ സ്വപ്‌നങ്ങള്‍ പൂത്തിറങ്ങി
പുതു വസ്ത്രമണിയുന്നുണ്ടാമോദത്താല്‍
ഈദിന്റെ സന്ദേശം കൈമാറണം...
ശാന്തി സമാധാനം നാട്ടിലെങ്ങും
ശാശ്വതമാകുവാന്‍ പ്രാര്‍ത്ഥിയ്ക്കേണം
ഇബിലീസിന്‍ തെറ്റായ വഴിയിലൂടെ
ഇനിയും നടക്കല്ലേ നിങ്ങളാരും...
നിയ്യത്തെടുക്കേണം പുണ്യ നാളില്‍
നേരായ മാര്‍ഗ്ഗത്തെ സ്വീകരിയ്ക്കാന്‍
നോമ്പിന്‍ വിശുദ്ധി നാമെന്നുമെന്നും
ഇമ്പമാര്‍ന്നുള്ളത്തില്‍ സൂക്ഷിയ്ക്കേണം!


2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

വ്രതവിശുദ്ധിയുടെ നാളുകള്‍ വിടവാങ്ങുന്നു...

അസ്സലാമു അലൈക്കും യാ ശഹറ് റമളാന്‍...
പരിശുദ്ധ റമളാനിനോട് വിട പറയുവാന്‍, കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെങ്ങുമുള്ള മുസ്ലിം പള്ളികളില്‍ മുഴങ്ങിക്കേട്ട വിടവാങ്ങല്‍ സന്ദേശമാണ് മുകളിലുദ്ധരിച്ചത്.
ഒരുമാസക്കാലമായി വ്രതാനുഷ്ടാനത്തിലൂടെ സ്വായത്തമാക്കിയ സദ്ഗുണങ്ങള്‍ വരും മാസങ്ങളിലും കൈവിട്ടു പോകാതെ നിലനിര്‍ത്താനുള്ള ബാധ്യത സത്യവിശ്വാസികള്‍ക്കെല്ലാമുണ്‍ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് റമളാനിലെ അവസാന ദിനങ്ങള്‍.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞും,ആരാധനകളില്‍ മുഴുകിയും
പള്ളികളില്‍ ഇഅതിക്കാഫിരുന്നും,
മനസ്സുകളില്‍ നിന്ന് പാപ ചിന്തകളെയും പക,പരദൂഷണം,അസൂയ മുതലായ എല്ലാ കറകളും
കഴുകിക്കളഞ്ഞ് നിര്‍മ്മലമായ മനസ്സിനുടമയായി മാറിയവര്‍ക്ക്
വ്രതവിശുദ്ധിയിലൂടെ നേടിയ ആത്മധൈര്യം ,തെറ്റുകള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനുള്ള പടച്ചട്ടയായി മാറണമേ എന്ന് സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനോട് പ്രാര്‍ത്ഥിയ്ക്കുന്നു.

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

വിധി

എല്ലാം പടച്ചോന്റെ വിധിയാണെന്ന്
തെല്ലും മടിയാതെ കരുതിക്കൊള്‍വീന്‍..
താഹാ റസൂലിന്റെ പിരിശത്താലെ
റാഹത്തൊരുപാടിന്നിറങ്ങുന്നുണ്ടേ..
പാരം ദുനിയാവില്‍ ജനിച്ചോരെല്ലാം
ഭാരം ചുമക്കുവാന്‍ വിധിയ്ക്കപ്പെട്ടോര്‍!
കലിമയുറപ്പിച്ച് കഴിഞ്ഞോര്‍ക്കെല്ലാം
കരുണ ചൊരിയുന്നോനിലാഹാണല്ലോ!
നാളെ മഹ്ശറ തിരുസഭയില്‍
ഏറെ വിധി കേള്‍ക്കാനൊരുങ്ങിക്കൊള്‍വീന്‍..
ദീനിന്‍ വഴി തെറ്റി നടന്നോര്‍ക്കെല്ലാം
നീറും നരകമന്നുറപ്പാണല്ലോ..
ഈമാന്‍ വെടിയാതെ കഴിഞ്ഞോര്‍ക്കെല്ലാം
ഫിര്ദൌസൊരുങ്ങുന്നൂ പരലോകത്തില്‍..
ആലം ഉടയോനേ റഹീമായോനേ,
നേരും നെറിയുടെ വഴികള്‍ കാട്ട്..

2008, സെപ്റ്റംബർ 27, ശനിയാഴ്‌ച

ലൈലത്തുല്‍ഖദ്ര്‍

റമളാനിലവസാനപത്തിലെ
റഹമത്ത് ചൊരിയുന്ന രാവിത്
ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍
നെഅമത്തിറങ്ങുന്ന വേളയില്‍,
സത്യവിശ്വാസികളെല്ലോരുമേ
റബ്ബില്‍ സുജൂദിടുന്നെങ്ങുമേ..!
തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാന്‍
മാറ്റൊത്ത ജീവിതം കാട്ടുവാന്‍
കാരുണ്യവാനായ തമ്പുരാന്‍
റാഹത്തിറക്കുമീ രാത്രിയില്‍
ഈമാന്‍ വെടിയാതെ ജീവിതപ്പാതയിലൂടെ ചരിയ്ക്കുവാന്‍
ഇഅതിക്കാഫിരിയ്ക്കുന്നൂപള്ളിയില്‍ പാപങ്ങളെല്ലാം പൊറുക്കുവാന്‍
നീറും മനസ്സുമായ് കേഴുന്നൂ റബ്ബിന്‍റെ കാരുണ്യം തേടുന്നൂ
പോരിശയേറുമീ രാത്രിയില്‍ തൌബാ ചെയ്തു മടങ്ങുന്നൂ...

2008, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ബദര്‍യുദ്ധസ്മരണകളുമായി പതിനേഴാംരാവ്

റമളാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ കരുണ കൊണ്ടും സമ്പന്നമാണെങ്കിലും പതിനേഴാംരാവ് വിശ്വാസികള്‍ക്ക് വീരസ്മരണകളുയര്ത്തുന്നതാണ്.അന്നാണ് അവിശ്വാസത്തിന്മേല്‍ വിശ്വാസത്തിന്റെ വിജയ പതാക പാറിച്ചതും ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടതുമായ ബദര്‍ യുദ്ധം നടന്നത്.മുഹമ്മദ് നബി(സ.അ)മക്കയില്‍ മതപ്രചാരണം ആരംഭിച്ചത് മുതല്‍ ഖുറൈശികളില്‍ നിന്ന്‌ രസൂലിനും സഹാബത്തിനും കൊടിയ പീഢനങ്ങള്‍ സഹിയ്ക്കേണ്ടി വന്നതിനാല്‍ മദീനത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അബൂസുഫിയാന്റെ കച്ചവട സംഘത്തെ സംരക്ഷിക്കാനെന്ന വ്യാജേന അവിശ്വാസികളുടെ തലതൊട്ടപ്പനും അഹങ്കാരത്തിന്റെ ആള്‍രൂപവുമായ അബൂജാഹിലും കൂട്ടരും ഇസ്ലാമിന് മേല്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു ബദര്‍യുദ്ധം. സര്‍വ്വസൈനിക സന്നാഹങ്ങളോട് കൂടിയും ആയിരത്തില്‍ പരം സൈനികരൊടും ഒപ്പം പൊരുതിയിട്ടും, ഈമാനിന്റെ രക്ഷാകവചം മാത്രമണിഞ്ഞ 313 പേര്‍ മാത്രം വരുന്ന റസൂലിനെയും സഹാബത്തിനേയും പരാജയപ്പെടുത്താന്‍ അബൂജാഹിലിനും കൂട്ടാളികള്‍ക്കും കഴിയാതെ പോയത്, സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. യുദ്ധത്തില്‍ അബൂജാഹിലുള്‍പ്പടെ ഖുറൈശിക്കൂട്ടത്തിലെ കൊലകൊമ്പമ്മാര്‍ പലരും ബദറിലെ രണഭൂമിയില്‍ കൊല്ലപ്പെടുകയും ഏറെപ്പേര്‍ യുദ്ധതടവുകാരായി പിടിയ്ക്കപ്പെടുകയും ചെയ്തു.സഹാബാക്കളുടെ കൂട്ടത്തില്‍ നിന്ന് പതിനാല് പേരും ശുഹദാക്കളായി.നേരിന്റെ വഴിയില്‍ പടവെട്ടി വിജയം വരിച്ച ബദരീങ്ങളുടെ കാരുണ്യം വിശ്വാസികളുടെ മേല്‍ എന്നുമുണ്ടാവട്ടെയെന്നു ഈ അവസരത്തില്‍ നമുക്ക് ദുആ ചെയ്യാം.

2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

വല്യമ്മാമന്‍

ചാരുകസേരയിലുമ്മറക്കോലായില്‍
ചാഞ്ഞു കിടക്കുന്നു വല്യമ്മാമന്‍...
തറവാട്ടുകാരണോര്‍ പേരു കേള്‍ക്കുമ്പോഴേ
വിറ കൊള്ളും നാട്ടിലെയടിയാളന്മാര്‍..!
ഉച്ചിക്കുടുമയും സ്വര്‍ണ്ണക്കടുക്കനും
ഉച്ചത്തിലുള്ളൊരു സംസാരവും
ഉഗ്ര പ്രതാപവാന്‍ വല്യമ്മാനങ്ങനെ
അഗ്രജനായിട്ടു വാണിരുന്നൂ..
കൊല്ലും കൊലയ്ക്കുമധികാരമുള്ളയാള്‍
വല്യമ്മാനെന്തെല്ലാം ചെയ്തുകൂട്ടി..!
എല്ലാമറിയുന്നു മാലോകരെല്ലാരും
കാതോട് കാതോരം ചൊല്ലിടുന്നൂ..
പുലയിപ്പെണ്ണിനെ പ്രേമിച്ച മരുമോനെ
കൊല ചെയ്തു കെട്ടി തൂക്കിയത്രേ..
പാടത്ത് പണിചെയ്യുമടിയാത്തിപ്പെണ്ണിനെ
പത്തായപ്പുരയിലടച്ചു പൂട്ടി
മാനം കവര്‍ന്നതുമവളുടെ ജടമന്നു
കായലില്‍ കണ്ടതും കഥകളത്രേ..
തറവാട്ട്‌വീട്ടിലെ ഉമ്മറക്കോലായില്‍
തനിയെയിരിയ്ക്കുന്നു വല്യമ്മാമന്‍..

2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

മാര്‍ച്ചിങ്ങ് സോങ്ങ്

വരികയായി വരികയായി ചെന്കൊടിക്ക് കീഴിലായ്‌
പൊരുതുവാനുറച്ചു ഞങ്ങളണിനിരന്നു വരികയായ്..
പടനിലങ്ങളില്‍ പിടഞ്ഞു ജീവിതം വെടിഞ്ഞവര്‍
തുടലുകള്‍ വലിച്ചെറിഞ്ഞ ധീര രക്തസാക്ഷികള്‍.!
നെഞ്ചിലേറ്റിയോമനിച്ച സ്വപ്ന മാകെയും തകര്‍ത്ത്
വന്ചകപ്പരിഷകള്‍ വാണിടുന്നൊരിന്ത്യയില്‍...
കഴുമരങ്ങളില്‍ തകര്‍ന്ന ജീവിതങ്ങള്‍ സാക്ഷിയായ്
കേട്ടു കൊള്‍ക ഞങ്ങളിന്നു സട കുടഞ്ഞു വരികയായ്..
ഇന്ത്യയെ വിദേശികള്‍ക്ക് വിറ്റിടുന്ന കൂട്ടരേ,
യാന്കികള്‍ക്ക് പരവതാനി നീര്‍ത്തിടുന്ന ഭരണമേ,
അധിനിവേശ ശക്തികള്‍ക്കു കീഴടങ്ങി നാടിനെ
അടിമ രാജ്യമാക്കിയിനിയും മാറ്റിടെണ്ട കൂട്ടരേ..
ഉടമ വര്‍ഗ്ഗമിനിയുമിവിടെ നാടിനെ മുടിയ്ക്കുവാന്‍
അനുവദിയ്ക്കയില്ല ഞങ്ങള്‍, ജീവനുള്ള നാള്‍ വരെ..!
ജനവിരുദ്ധ കേന്ദ്രമാക്കി ഭരണമാകെ മാറ്റിയോര്‍
കവര്‍ന്നെടുത്തിടുന്നു, നമ്മള്‍ പട നയിച്ചു നേടിയ
നേട്ടമാകയും തകര്ത്തു ചുടല നൃത്തമാടുവോര്‍..!
കോട്ട കൊത്തളങ്ങള്‍ തീര്‍ത്ത ദുഷ്ട ഭരണ വര്‍ഗ്ഗമേ,
ജനവിരുദ്ധ ഭരണമേ,ദില്ലി വാഴും കൂട്ടരേ,
പുഴകള്‍ താണ്ടി വരികയായ്,മലകള്‍ കേറി വരികയായ്
വഴികള്‍ താണ്ടി ചുവടുറച്ചു സമര ഭൂവിലെക്കിതാ...
ആയിരങ്ങളായിരങ്ങളണി നിരന്നു വരികയായ്
സമര ഗാഥ പാടി ഞങ്ങളടിയുറച്ചു വരികയായ്
വരികയായ് ചെന്കൊടിയ്ക്ക് കീഴില്‍ ഞങ്ങള്‍ വരികയായ്

2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

അത്തം പത്തോണം

അത്തം പത്തോണം മലയാളക്കരയാകെ
തൃക്കാക്കരയപ്പനെ വരവേല്‍ക്കണ്ടേ..?
പൂവേ പൊലി പാടണ്ടേ?പൂക്കളം തീര്‍ക്കണ്ടേ?
പൂന്പാറ്റകള്‍ പാറുന്ന തൊടികള്‍ തോറും,
കാലത്തും വൈകീട്ടും ഒരു വട്ടി പൂ തേടി
അലയണ്ടേ...ഓണക്കളികള്‍ വേണ്ടേ..?
പുത്തനുടുപ്പുകള്‍ ഓണക്കോടികള്‍
പുത്തരി ചോറും പായസവും
കുഞ്ഞോമനകളേ, നിങ്ങള്‍ക്ക്‌ നല്‍കുവാന്‍
മാവേലി തന്പുരാനെഴുന്നള്ളുന്നു..!
മാനത്തെ മാണിക്യ കൊട്ടാര കെട്ടിലെ
മാലാഖ പെണ്മണികള്‍ കണ്‍‌തുറന്നു..
ഓണ നിലാവിന്റെ തോണിയിലേറിയ
നാണം കുണുങ്ങികള്ക്കുത്സവമായ്...!
ആമോദ മെങ്ങും പടരുന്നുണ്ടേ..
ആര്‍പ്പു വിളികളുയരുന്നുണ്ടേ..
നാടും നഗരവുമോണമുണ്ണാന്‍
നാളുകളെണ്ണിക്കഴിയുന്നുണ്ടേ..!
അത്തം പത്തോണം മലയാളിയ്ക്ക്
ചിത്തത്തില്‍ കുളിരേകും നാളാണല്ലോ..!

2008, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ഓണം വന്നേ പൊന്നോണം വന്നേ


ഓണം വന്നേ...പൊന്നോണം വന്നേ...
മാവേലി തമ്പുരാനെഴുന്നള്ളുന്നേ...
മലയാളിക്കെന്നെന്നുമോണക്കാലം
മധുരിയ്ക്കുമോര്‍മ്മകള്‍ പൂക്കും കാലം..!
തെച്ചിയും മന്ദാരം മുക്കുറ്റിയും
പിച്ചക പൂക്കളും തൊടിയിലാകെ
തുന്പയും പൂവിളി പാട്ടിനൊപ്പം
തുന്പികളാടുന്ന കാലമെത്തി
മാനുഷരെല്ലാരും മാവേലിയെ
മനസ്സിന്റെ മുറ്റത്ത്‌ വരവേല്‍ക്കുന്നു..
മാവേലി തന്പുരാനെത്തിടുംപോള്‍
ഉപചാര വാക്കുകള്‍ ചൊല്ലിടുന്നു
പ്രജകളെ കാണാനായ് വന്നതല്ലേ?
പാതാള ലോകത്ത് സൌഖ്യമല്ലേ?
സ്നേഹത്തില്‍ പൊതിയുന്നു മാവേലിയെ
പൊയ്പോയ നാളുകളയവിറക്കി..!
കള്ളമില്ലാത്ത ചതിയില്ലാത്ത
നല്ലൊരു നാളിന്റെയോര്‍മ്മയ്ക്കായി
പൊന്നോണ നാളിനെ വരവേല്‍ക്കുന്നേ...
എല്ലാരുമെല്ലാരും വരവേല്‍ക്കുന്നേ...

2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ക്ഷമയും ത്യാഗങ്ങളും റമളാന്‍റെ മുഖമുദ്രകള്‍


റമളാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലമാണെങ്കിലും ക്ഷമയും ത്യാഗമനോഭാവവും വിശ്വാസികളില്‍ അരക്കിട്ട് ഉറപ്പിക്കേണ്ട മാസം കൂടിയാണിത്.
പകല്‍ മുഴുവന്‍ ആഹാരവും, ശാരീരികവും മാനസികവുമായ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഇബാദത്തില്‍ മുഴികിയിരിക്കുന്ന സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം റമളാനിന്‍റെ പുണ്യം അവന് അവകാശപ്പെട്ടതാണ്.സഹജീവികളോടും ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളോടും ക്ഷമിക്കാന്‍ കഴിയുന്നവന് മേല്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലായ മുഹമ്മദ് നബി (സ.അ)യുടെയും കാരുണ്യംഎപ്പോഴും ചൊരിയപ്പെടുമെന്നതിന് എത്രയോ ഖുര്‍ആന്‍ സൂക്തങ്ങളും,ഹദീസുകളും സാക്ഷ്യപ്പെടുത്തുന്നു.റസൂല്‍ തന്റെ ജീവിത ശൈലി കൊണ്ടു തന്നെ സഹാബിമാര്‍ക്ക്‌ മാതൃക കാട്ടിയതിനും നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. താന്‍ നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ കഴുത്തില്‍ കുടല്‍ മാലകള്‍ കൊണ്ടിട്ട യഹൂദന് പോലും മാപ്പു നല്കിയ നബിചര്യ ആരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്.മത പ്രചാരണ സമയത്ത് മക്കയിലും മദീനയിലും വെച്ചു അവിശ്വാസികളായ ഖുറൈശികളോട് റസൂല്‍ ഏത്റമാത്റമാണ് ക്ഷമിച്ചതെന്നതിന് ഇസ്ലാമിന്റെ ചരിത്രം തെളിവാണ്.പുണ്യ റമളാന്‍റെ സന്ദേശ മുള്‍ക്കൊണ്ട് പരസ്പരം ക്ഷമിക്കാനും സമൂഹത്തില്‍ ശാന്തിയും സമാധാനവും പുലര്‍ത്താനും യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് കഴിയേണ്ടതാണ്.
ത്യാഗത്തിന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും, ശാരീരികവും മാനസികവുമായ എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ചും ഉള്ള നോമ്പ്, മനുഷ്യകുലത്തിനു തന്നെ മാതൃക ആവേണ്ടതാണ്‌.ആഡംബര ജീവിതത്തിനു പുറകെ പരക്കം പായുന്ന ആധുനിക മനുഷ്യന് റമളാനിലെ ത്യാഗമനോഭാവം തുടര്‍ന്നും ജീവിതലക്ഷൃമാവണം.

2008, സെപ്റ്റംബർ 3, ബുധനാഴ്‌ച

തൌഹീദ്

ജാഹിലിയെത്തിന്നിരുളിലാണ്ട ഖുറൈശികള്‍
ലാഹിലാഹില്ലല്ലായെന്നു ചൊല്ലാന്‍ മടിച്ച നാള്‍,
മുത്ത്‌ മുഹമ്മദ് മുസ്തഫാ മുന്നം മക്കത്ത്
സത്യത്തിന്‍ പൊന്‍ വിളക്കേന്തി വന്നൊരാ കാലത്ത്,
ഹീറാ ഗുഹയിലന്നേകനായിട്ടിരിക്കുംപോള്‍,
താഹാ റസൂലിന്‍റെ ചാരത്തെത്തി ജിബിരീലും..!
ഓതുക യെന്നു മലക്ക് ചൊന്നൊരാ നേരത്ത്
ഓതാനറിയില്ലായെന്നു ചൊല്ലി റസൂലുല്ലാ..!
മഗിരിബും പിന്നെ മശിരിക്കും പരിപാലിക്കും
ആലം ഉടയവനായ റബ്ബിന്‍റെ നാമത്തില്‍,
ആരംഭിയ്ക്കുകയെന്നോതി വീണ്ടും ജിബിരീല്
അല്‍ അമീനായുള്ളോരപ്പോളോതി തുടങ്ങുന്നു..
താഹാ റസൂലുള്ള നുബുവത്തും കയ്യേല്‍ക്കുന്നല്ലോ
തൌഹീദിന്‍ പൊന്‍ പ്രഭ ലോകമെങ്ങും പരന്നല്ലോ..!










2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ദുആ

ഇരു കൈയ്യുമുയര്‍ത്തി ഞാനിരക്കുന്നൂ ദുആയെന്നും,
പരലോകത്തലിവിന്‍റെ കണിക കാണ്മാന്‍..!
ഇഹലോക സുഖങ്ങളില്‍ മയങ്ങി ഞാന്‍ കഴിഞ്ഞപ്പോള്‍,
ഇലാഹിന്‍റെ വഴിയെല്ലാം മറന്നു പോയി ..!!
ദുര മൂത്ത മനസ്സിന്‍റെ അടിമയായ്
കഴിഞ്ഞപ്പോള്‍,
ദുനിയാവ് സ്ഥിരമെന്നു കരുതിപ്പോയി...!
പടച്ചോന്‍റെ നാള്‍വഴിയിലെഴുതിയ കണക്കുകള്‍
തിരുത്തുവാന്‍ കഴിയില്ലന്നറിയുന്നു ഞാന്‍..!
ഒരുപാട് ദുരിതത്തിന്‍ കടല്‍ താണ്ടി വരുന്നേരം,
കരകാണാന്‍ തുണയ്ക്കേണേ റഹീമായോനേ,
ഇരുകൈകളുയര്‍ത്തിക്കൊണ്ടിരക്കുന്നു ദുആ ഞങ്ങള്‍
പരലോകത്തലിവിന്‍റെ കണിക കാട്ട്...!!



2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

കളിവീട്

മഴമേഘങ്ങളാകാശത്തില്‍ മേയുമൊരു മൂവന്തിയില്‍
ഈ പുഴയോരത്ത് ഞാനെകനായിരിക്കവേ,
ഓര്‍മ്മകള്‍ തന്നോളങ്ങളെ പുല്കിയെത്തിടും കാറ്റിന്‍
മര്‍മ്മരം മനസ്സിന്റെ ജാലകം തുറക്കുന്നു...!
കളിവീടുണ്ടാക്കി ഞാന്‍ ചക്കര മാവിന്‍ ചോട്ടില്‍
കൂട്ടുകാരിയെയും കാത്ത് കണ്ണും നാട്ടിരിക്കവേ,
ബാല കൌതുകത്തിന്റെ നൈര്‍മ്മല്യംചാലി-
ച്ചെടുത്തഴകിന്‍ തൂവാലകള്‍ തുന്നിയ പൂതുംപികള്‍
നമുക്കു ചുറ്റും കൂടി പറന്നുല്ലസിക്കവേ,
ഏതൊരു മായാലോകം പൂകിനാം പ്രിയ സഖീ !
മധുരം കിനിയുന്നോരോര്‍മ്മകളിന്നും ഹൃത്തില്‍
തേന്മഴ പെയ്യിക്കുന്നതറിയുന്നുവോ സഖീ ?
എത്റനാളിണങ്ങിയും പിണങ്ങിയും കഴിയുന്നൂ
ജീവിത ചക്രം വീണ്ടും കറങ്ങി തിരിഞ്ഞപ്പോള്‍ !!

2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ബ്ലോഗിങ്ങിലൂടെ കാവ്യോപാസന

കവിയാകണമെന്നു ആഗ്രഹിച്ചല്ല എഴുതി തുടങ്ങിയത്.അന്നും ഇന്നും എന്റെ ഹരമായിരുന്ന പച്ച വിരിച്ച കന്നി പാടങ്ങളും, അവയ്ക്ക് കസവ് കരയിട്ടു ഒഴുകുന്ന കൈത്തോടുകളും, കുന്നും പുഴയുമെല്ലാം മനസ്സിന്റെ ഉള്ളറകളിലെവിടെയോ ചലനമുണ്ടാക്കിയപ്പോള്‍, നോട്ടു പുസ്തകങ്ങളില്‍ കുറിച്ചു വെച്ചത് കവിതാശകലങ്ങളായി മാറിയെന്നു മാത്രം.
വര്‍ഷങ്ങള്‍ക്കപ്പുറം പ്രൈമറി വിദ്യാലയത്തിലും, തുടര്‍ന്ന് ചേര്‍മലയുടെ താഴ്വരയില്‍ പേരാമ്പ്ര ഹൈ സ്കൂളിലും, ഒരു പൂത്തുമ്പിയെ പോലെ പാറി നടന്നപ്പോള്‍, ജന്മം പൂണ്ട കവിതകള്‍ ദേശമിത്രം,ദേശാഭിമാനി,മാതൃഭൂമി,ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ അച്ചടിച്ചു വന്നപ്പോള്‍ ആ പിഞ്ചു മനസ്സിന്റെ ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു. പില്‍ക്കാലാലത്ത് ഫാറൂഖ് കോളേജിന്റെ മലയടിവാരത്തില്‍,ചാലിയാറിന്റെ തീരത്ത് തനിച്ചിരുന്ന സന്ധ്യകളില്‍ പിറന്നു വീണ വേദനയുടെ ഈരടികളിലൂടെ എന്റെ സമൂഹത്തിന്റെ വേദന സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു!കലാലയ ജീവിതത്തിനു ശേഷം, ജീവിതത്തിന്റെ പല തിരക്കുകളില്‍ പെട്ട് എഴുത്ത് മുടങ്ങിയപ്പോള്‍ ജന്മനാ കിട്ടിയ ഒരു കഴിവ് കൈവിട്ടു പോയോ എന്ന് സംശയിച്ചിരുന്നു.ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കുകയും, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്പം ഇടവേള ലഭിയ്ക്കുകയും ചെയ്തപ്പോള്‍, ബ്ലോഗിങ്ങ് എന്ന മാധ്യമത്തിലൂടെ എന്‍റെ കാവ്യോപാസന തുടുരുവാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്.

2008, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ആണവ കരാര്‍-സര്ക്കാരിന്‍റെ മുഖം മൂടി അഴിയുന്നു..

കഴിഞ്ഞ ദിവസങ്ങളില്‍ വിയന്നയില്‍ കൂടിയ ആണവ വിതരണ സംഘത്തിന്റെ(എന്‍എസ് ജി) ദ്വിദിന സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞത് ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള മന്‍മോഹന്‍ സര്‍ക്കാരിറെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഇതു സംബന്ധിച്ച് അമേരിക്ക അവതരിപ്പിച്ച കരടില്‍ ,ഇന്ത്യ വീണ്ടും ആണവ പരീക്ഷണം നടത്തിയാല്‍ എല്ലാ ആണവ ഇടപാടുകളും പിന്‍വലിക്കണമെന്ന ഭേദഗതി ഉള്‍പ്പെടുത്താഞ്ഞതിനാണ് യോഗം, തീരുമാനം സെപ്തംബര്‍ 4 ,5 തിയ്യതി കളിലേക്ക് മാറ്റിവെച്ചത്. എന്‍ എസ് ജിയുടെ 45 അംഗ രാജ്യങ്ങളില്‍ ഓസ്ട്രിയ,അയര്‍ലണ്ട് മുതലായ പകുതിയില്‍ അധികം രാജ്യങ്ങള്‍, ആണവ നിര്‍വ്യാപനത്തില്‍ ഇന്ത്യക്ക് ഇളവ് നല്‍കണമെന്ന അമേരിക്കന്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു.ഇന്ത്യ സ്വയം പ്രഖ്യാപിച്ച ആണവ പരീക്ഷണ നിരോധനം സ്വീകാര്യമല്ലെന്നും, ആണവ പരീക്ഷണങ്ങള്‍ തടയുന്ന സി ടി ബിടിയില്‍ ഇന്ത്യ ഇതുവരെ ഒപ്പ് വെച്ചിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.ഇതോടെ 123 കരാര്‍ ഇന്ത്യയുടെ ആണവ പരമാധികാരത്തിനു എതിരാണെന്ന ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷാരോപണം പൂര്‍ണ്ണമായും ശരി വെച്ചിരിക്കയാണ്‌.ഇന്ത്യയുടെ പരമാധികാരത്തെ കരാര്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന സര്‍ക്കാരിറെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീണിരിക്കുന്നു.ഹൈഡ് ആക്റ്റ് യു എസ് എ യ്ക്ക് മാത്രം ബാധകമായതാണെന്ന നുണയും പൊളിഞ്ഞിരിക്കുന്നു.വിദേശ കാര്യ സെക്റട്ടറി ശിവശന്കര മേനോനും ,പ്രാധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ശ്യാം ശരണും വിയന്നയില്‍ നടത്തിയ ദൌത്യങ്ങള്‍ ഫലം കാണാതെ പോയത് കരാറിന്‍റെ ഭാവിയെ തന്നെ ബാധിച്ചേക്കും.മന്‍മോഹന്‍ സിങ്ങിന്‍റെയും ജോര്‍ജ് ബുഷിന്‍റെയും ഭരണ കാലത്തു തന്നെ കരാര്‍ പ്രാവര്‍ത്തിക മാക്കാനുള്ള പ്രതീക്ഷയ്ക്കും ഇതോടെ മങ്ങലേറ്റിരിയ്ക്കയാണ്.

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

മാര്‍ക്സിസ്റ്റ് വിരുദ്ധ 'മ' പത്രങ്ങളുടെ കപട ധാര്‍മിക രോഷം!

കഴിഞ്ഞ മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോടീസു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഇടതു പക്ഷ തൊഴിലാളികള്‍ ആഗസ്റ്റ്‌ 20 നു രാജ്യ വ്യാപകമായി ഒരു പൊതു പണിമുടക്ക്‌ നടത്തുകയുണ്ടായി.തൊഴിലാളികളെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പുറമെ വിലക്കയറ്റം,നാണയപെരുപ്പം തുടങ്ങി മൊത്തം ജനങ്ങളെ അലട്ടുന്ന പ്രയാസങ്ങളും സമരത്തിന്‌ വിഷയീഭവിച്ചിരുന്നു.
എന്നാല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച ഒരുവിഭാഗം മലയാള പത്രങ്ങള്‍ പിറ്റേദിവസം അച്ചു നിരത്തിയത് പണിമുടക്ക്‌ സമരത്തെ അപകീര്‍ത്തി പെടുത്താനാണ്.പണിമുടക്ക്‌ ദിവസം കേരളത്തിലെ ചില സ്ഥലങ്ങളില്‍ ഉണ്ടായ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ചു സമരത്തിന്റെ പ്രസക്തി ഇല്ലാതാക്കാനാണ് മനോരമ,മാധ്യമം മുതലായ പത്രങ്ങള്‍ ശ്രമിച്ചത്.
വിരലില്‍ എണ്ണാവുന്ന അനുയായികള്‍ മാത്രമുള്ള പാര്‍ട്ടികള്‍ ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പോലും പ്രോത്സാഹനം നല്‍കാറുള്ള ഈ പത്രങ്ങള്‍ ഭൂരിഭാഗം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിയിട്ടും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു .സമരത്ത്തിന്റെ ഭാഗമായി കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കടകള്‍ തുറന്നുവേച്ചപ്പോള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെയും, വാഹനങ്ങള്‍ തടഞ്ഞതിനെയും, പൊടിപ്പും തൊങ്ങലും ചേര്ത്തു ലീഡ് വാര്‍ത്തയാക്കാനാണ് 'മ' പത്രങ്ങള്‍ മിനക്കെട്ടത് .യുഡിഎഫ് കാരും, ബിജെപി ക്കാരും ഇടക്കിടെ ബന്ദും അക്രമ സമരങ്ങളും സംഘടിപ്പിക്കുമ്പോള്‍ പാടിപുകഴ്താറുള്ള ഇവരുടെ നുണക്കഥകള്‍ ആര് വിശ്വസിക്കാന്‍? മാധ്യമ പ്രവര്‍ത്തകരെ പണിമുടക്കനുകൂലികള്‍ മര്‍ദ്ദിച്ചെന്ന് മുറവിളി കൂട്ടുന്നവര്‍, മലപ്പുറത്ത്‌ മനോരമയുടെ ലേഖകനെ എം എസ് എഫ് കാര്‍ ചവിട്ടി വീഴ്ത്തിയത് കാണാതെ പോയി! കഴിഞ്ഞ 31 ദിവസങ്ങളായി ജമ്മുവില്‍ സംഘ പരിവാര്‍ നടത്തുന്ന ബന്ദിനെയും, ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ചൊല്ലി പ്രതികരിക്കാത്ത 'മ' പത്രങ്ങളുടെ ധാര്‍മിക രോഷം കാപട്യ മല്ലാതെ മറ്റെന്താണ്?

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

മന്‍മോഹന്‍ സിംഗ് ലോകസഭയെ ഭയപ്പെടുന്നോ..?


ലോകസഭയുടെ വര്‍ഷകകാല സമ്മേളനം ആഗസ്ത് 11 മുതല്‍ സെപ്തംബര്‍ 5 വരെ ചേരാനിരുന്നത് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിയ്ക്കയാണല്ലോ.ആണവ വിഷയത്തില്‍ കഴിഞ്ഞ മാസം കുല്‍സിത മാര്ഗ്ഗങ്ങളിലൂടെയും കുതിര കച്ചവടത്തിലൂടെയും സഭയുടെ വിശ്വാസം തട്ടിക്കൂട്ടാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞെന്കിലും ലോകസഭ ചേരുകയാണെന്‍കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് പ്രധാന മന്ത്രിയും കൂട്ടാളികളും ഭയപ്പെടുന്നതായി തോന്നുന്നു.കാരണം പ്രതിപക്ഷത്ത് നിന്നും കൂറുമാറി വോട്ടു ചെയ്ത എംപി മാരെ അയോഗ്യരാക്കിയാല്‍ സര്ക്കാരിന്‍റെ കാര്യം പരുങ്ങലില്‍ ആവും .വിശ്വാസ വോട്ടെടുപ്പില്‍ സരക്കാരിനെ രക്ഷപ്പെടുത്തിയതിന് പല രാഷ്ട്രീയ ഭിക്ഷാം ദേഹികള്‍ക്കും നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ട് പാര്ളിമെന്ടു സമ്മേളനം വിളിക്കാനാണ് സര്ക്കാരിന്‍റെ ഉദ്ദേശമെന്ന് വേണം കരുതാന്‍.ഏതായാലും ലോകസഭ വിളിച്ചു ചേര്‍ക്കാതെ ഒളിച്ചു കളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി മാറ്റിയ പാരമ്പര്യമാണ് കോണ്ഗ്റസ്സിനുള്ളതെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.