2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

വല്യമ്മാമന്‍

ചാരുകസേരയിലുമ്മറക്കോലായില്‍
ചാഞ്ഞു കിടക്കുന്നു വല്യമ്മാമന്‍...
തറവാട്ടുകാരണോര്‍ പേരു കേള്‍ക്കുമ്പോഴേ
വിറ കൊള്ളും നാട്ടിലെയടിയാളന്മാര്‍..!
ഉച്ചിക്കുടുമയും സ്വര്‍ണ്ണക്കടുക്കനും
ഉച്ചത്തിലുള്ളൊരു സംസാരവും
ഉഗ്ര പ്രതാപവാന്‍ വല്യമ്മാനങ്ങനെ
അഗ്രജനായിട്ടു വാണിരുന്നൂ..
കൊല്ലും കൊലയ്ക്കുമധികാരമുള്ളയാള്‍
വല്യമ്മാനെന്തെല്ലാം ചെയ്തുകൂട്ടി..!
എല്ലാമറിയുന്നു മാലോകരെല്ലാരും
കാതോട് കാതോരം ചൊല്ലിടുന്നൂ..
പുലയിപ്പെണ്ണിനെ പ്രേമിച്ച മരുമോനെ
കൊല ചെയ്തു കെട്ടി തൂക്കിയത്രേ..
പാടത്ത് പണിചെയ്യുമടിയാത്തിപ്പെണ്ണിനെ
പത്തായപ്പുരയിലടച്ചു പൂട്ടി
മാനം കവര്‍ന്നതുമവളുടെ ജടമന്നു
കായലില്‍ കണ്ടതും കഥകളത്രേ..
തറവാട്ട്‌വീട്ടിലെ ഉമ്മറക്കോലായില്‍
തനിയെയിരിയ്ക്കുന്നു വല്യമ്മാമന്‍..

അഭിപ്രായങ്ങളൊന്നുമില്ല: